1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2020

സ്വന്തം ലേഖകൻ: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഒരു പരിധി വരെ കൊറോണ വൈറസ് രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ വരെ സമ്മതിക്കുന്നു. കേരളത്തിന്റെ പ്രതിരോധം രാജ്യത്തര മാധ്യമമായ ബിബിസിയില്‍ തത്സമയം വിശദീകരിക്കുകയാണ് കെകെ ശൈലജ.

കൊറോണ വൈറസ് രോഗത്തിനെ ചെറുക്കാന്‍ കേരളം സ്വീകരിച്ച നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ബിബിസി വേള്‍ഡ് ന്യൂസില്‍ വിശദീകരിക്കുകയാണ് മന്ത്രി. തിങ്കളാഴ്ച്ച രാത്രി 9 ന് ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ അത്ഥിയായിരുന്നു മമന്ത്രി. അഞ്ച് മിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്ത് നിന്നും ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു.

ചൈനയിലെ വുഹാനില്‍ ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത് വലിയ നേട്ടമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഒപ്പം ആര്‍ദ്രം പദ്ധതിയെക്കുറിച്ചും കേരളത്തിന്റെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെകുറിച്ചും മന്ത്രി വ്യക്തമാക്കി.

രണ്ടാംഘട്ടത്തില്‍ രോഗ നിര്‍ണ്ണയത്തിന് പരിശോധന സംവിധാനങ്ങളൊരുക്കതിയതും പുറത്ത് നിന്നെത്തുന്നവരെ വിമാനതാവങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയതുമെല്ലാം നേട്ടമായെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ പ്രത്യേകം നിരീക്ഷണത്തില്‍ പാര്‍പ്പിച്ചും രോഗം സ്ഥിരീകരിക്കുന്നവരെ പ്രത്യേകം ചികിത്സ്‌ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ വീടുകളില്‍ നിരീക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെ കൊറോണ കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശൈലജയെക്കുറിച്ച് ദ ഗാര്‍ഡിയനിലും ലേഖനം വന്നിരുന്നു. കേരള മാതൃകയെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ലേഖനം. ഇതിനെ പ്രശംസിച്ച് പ്രതിപക്ഷ എംപിയായ ശശിതരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു.

കൊറോണക്കെതിരെ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ലൈഫ്‌സ്റ്റൈല്‍ മാഗസീന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്‌സ് സീരിസില്‍ ശൈലജയും ഇടം നേടിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടികാട്ടിയാണ് സീരിസിലേക്ക് തെരഞ്ഞെടുത്തത്. മഹാവ്യാധിയെ കേരളത്തില്‍ നിന്നും മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന് തലകെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.

2018 ല്‍ നിപ്പ വൈറസിനെ വിജയകരമായി നേരിടുന്നതിന് സഹായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് അവര്‍ നടത്തിയ മികച്ച ആസൂത്രണങ്ങളും അതിന്റെ നടപ്പാക്കലുമാണെന്നും ഒരിക്കല്‍ കേരളത്തെ ഒരു മഹാമാരിയില്‍ നിന്നും കരകയറ്റാനുള്ള ശ്രമാണെന്നും വോഗ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

അതിനിടെ കേരളത്തിന്റെ ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കത്തയച്ചു. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് എങ്ങനെയാണ് കോവിഡിനെ നിയന്ത്രിക്കാനാവുമെന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ നിങ്ങള്‍ മാതൃകയായെന്നാണ് വിക്രമസിംഗെ കത്തില്‍ പറയുന്നത്. മെയ് 18നാണ് വിക്രമസിംഗെ കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകയാണെന്നും ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും വളണ്ടിയര്‍മാരും അടങ്ങുന്നവരില്‍ കോവിഡ് പരിശോധനകള്‍ തുടര്‍ച്ചയായി നടത്തിയത് ലോകത്തിന് തന്നെ മാതൃകയാക്കാമെന്നും വിക്രമസിംഗെ പറയുന്നു. കോവിഡിനെതിരായ പ്രതിരോധത്തില്‍ മേഖലയിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റേതെന്നും കത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.