സ്വന്തം ലേഖകൻ: ബ്രസീലിലും അമേരിക്കയിലും രോഗവ്യാപനം ഉയരുന്നു. ബ്രസീലില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 20000 ത്തിലധികം കേസുകള്‍. ഇതോടെ പ്രതിദിന കേസുകളില്‍ ബ്രസീല്‍ അമേരിക്കയെ മറികടന്നു റഷ്യയിലും സ്ഥിതി ഗുരുതരം. 213 രാജ്യങ്ങളിലായി കോവിഡ് ബാധിതരുടെ ആകെ എണ്ണം 6,609,746 ആയി. ഇതുവരെ 388,616 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
രോഗം ബാധിച്ചതില്‍ ഏകദേശം പകുതിയോളം പേര്‍ക്ക് രോഗ മുക്തി നേടാനായി. 3,193,973 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. അമേരിക്കയില്‍ വൈറസ് വ്യാപനം ഗുരുതരമായി തന്നെ തുടരുന്നു. ഇതുവരെ 1898704 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 109001 പേര്‍ മരണത്തിന് കീഴടങ്ങി. 652021 പേര്‍ രോഗമുക്തരായി.
അതിനിടെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുകളുമുണ്ടാകുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് പിന്നീട് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. ബ്രസീലില്‍ വളരെ വേഗത്തിലാണ് രോഗം വ്യാപിക്കുന്നത്. നിലവില്‍ രാജ്യത്ത് 577413 പേര്‍ക്ക് രോഗം ബാധിക്കുകയും 31417 പേര്‍ മരിക്കുകയും ചെയ്തു.
വൈറസിനെതിരായ ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണം പുനരാരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ മാസമാണ് രോഗികളുടെ ആരോഗ്യപരമായ ആശങ്കകളെ തുടര്‍ന്ന് താല്‍ക്കാലികമായി മരുന്നിന്‍റെ ഉപയോഗം നിര്‍ത്തി വെച്ചത്. ഇറ്റലിയില്‍ രോഗവ്യാപന തോത് കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ യാത്രാ വിലക്ക് നീക്കം ചെയ്തു. സ്പെയിനില്‍ കോവിഡ് 19 നെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജൂണ്‍ 21 വരെ നീട്ടി. ആറാം തവണയാണ് രാജ്യത്ത് കര്‍ഫ്യൂ നീട്ടുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇറാനിൽ ബുധനാഴ്ച മാത്രം 3134 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 50 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഏപ്രില്‍ 10 ന് ശേഷം ആദ്യമായാണ് ഇറാനിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത്.
ഇതോടെ ഇറാനില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,60696 ആയി. 8000 ത്തിലേറെ മരണങ്ങളാണ് ജൂണ്‍ നാല് വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനു പിന്നാലെയാണ് ഇറാനില്‍ വീണ്ടും കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നത്. ഏപ്രിലില്‍ 70,029 കൊവിഡ് കേസുകളായിരുന്നു ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക മേഖല തകര്‍ന്നതിനാലാണ് ഇറാനില്‍ വീണ്ടും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല