സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യൻ കമ്പനി. ഹൈദരബാദിലെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ടിഎം (COVAXIN ) മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ച അദ്യത്തെ തദ്ദേശിയ വാക്‌സിന്‍ എന്ന പ്രത്യേകതയും കൊവാക്‌സിനുണ്ട്.
വാക്‌സിനിലെ പ്രീ-ക്ലിനിക്കല്‍ പഠനങ്ങളില്‍ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പ്രകടിപ്പിച്ച ശേഷമാണ് കമ്പനിക്ക് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചതെന്ന് ഭാരത് ബയോടെക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ ആദ്യ ഘട്ടം ജൂലായില്‍ നടക്കുമെന്ന് ബാരത് ബയോടെക് അറിയിച്ചു. പരീക്ഷണം രണ്ട് ഘട്ടങ്ങളിലാണ് നടക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനും പ്രതിരോധ മരുന്നും കണ്ടുപിടിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ലോകത്തെ പ്രമുഖ മരുന്നു കമ്പനികളും ലാബുകളും. അമേരിക്കയടക്കമുള്ള ചില രാജ്യങ്ങള്‍ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ച് കഴിഞ്ഞിരിക്കുന്നു.
കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത 140 വാക്‌സിനുകളില്‍ 13 എണ്ണം മനുഷ്യരിലെ ക്ലിനിക്കല്‍ പരിശോധനാ ഘട്ടത്തിലാണുള്ളത്. ഇതില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ആസ്ട്രാ സെനീകായുടേയും മൊഡണയുടേയും മരുന്നുകളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടങ്ങളില്‍ ആദ്യമായി എത്തിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല