സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563,655 ആയി ഉയര്‍ന്നു. 12,660,825 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7,389,941 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി മുപ്പത്താറായിരത്തി തൊള്ളായിരത്തി പതിനെട്ട് പുതിയ കേസുകളും 5,416 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 849 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തയ്യായിരത്തി എണ്ണൂറ്റി ഇരുപത്തെട്ട് ആയി. 71,787 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ബ്രസീലില്‍ ഇന്നലെ 1,270 പേരാണ് മരിച്ചത്. 70,524 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ 174 പേര്‍ കൂടി മരിച്ചു. 11,017 ആണ് ഇവിടുത്തെ മരണസംഖ്യ. സ്‌പെയിനില്‍ ഇന്നലെ രണ്ട് പേരും ഫ്രാന്‍സില്‍ 25 പേരും ബെല്‍ജിയത്തില്‍ മൂന്ന് പേരുമാണ് ഇന്നലെ മരിച്ചത്. ഇറ്റലിയില്‍ 12 പേരും ബ്രിട്ടനില്‍ 48 പേരും മരിച്ചു.
മെക്‌സിക്കോയില്‍ 730 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 33,526 ആയി. ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തി അറുപത്തിരണ്ടായിരം കടന്നു. ഇവിടെ മരണസംഖ്യ 12,809 ആണ്. 5,058 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ-3,469, കാനഡ-8,759, ഓസ്ട്രിയ-706, ഫിലിപ്പൈന്‍സ്-1,360, ഡെന്‍മാര്‍ക്ക്-609, ജപ്പാന്‍-982, ഇറാഖ്-2,960, ഇക്വഡോര്‍-4,939 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.
കസാക്കിസ്താനിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട അജ്ഞാത ന്യുമോണിയ കോവിഡാകാമെന്ന് ലോകാരോഗ്യ സംഘടന. പതിനായിരത്തിലധികം കൊവിഡ് കേസുകൾ ലാബ് പരിശോധനയിൽ സ്ഥിരീകരിക്കപ്പെട്ടതായും കഴിഞ്ഞ ആഴ്ച മാത്രം 50,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും 264 പേർ മരിച്ചതായും കസാക്ക് അധികാരികൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പല ന്യുമോണിയ കേസുകളും കൊവിഡ് 19 ആകാമെന്നും ശരിയായ രീതിയിൽ രോഗനിർണയം നടത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എക്സ്റേകൾ പരിശോധിച്ച് ന്യുമോണിയ കേസുകൾക്ക് കൊവിഡ് 19-മായി സാമ്യമുണ്ടോയെന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ച് വരികയാണ്.
കസാക്കിസ്താനിലെ അജ്ഞാത ന്യുമോണിയയെ പറ്റി ചൈനീസ് എംബസി തങ്ങളുടെ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം 600-ലേറെ പേരാണ് ഈ അജ്ഞാത ന്യുമോണിയ ബാധിച്ച് മരണമടഞ്ഞത്. കോവിഡിനേക്കാൾ വളരെ ഉയർന്ന മരണനിരക്കാണ് അജ്ഞാത ന്യുമോണിയയ്‌ക്കെന്നും മുന്നറിയിപ്പിൽ ചൈനീസ് എംബസി വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല