സ്വന്തം ലേഖകൻ: ഗൾഫിൽ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത് 62 മരണം. ഇതോടെ ആകെ മരണം 3176 ആയി. 6841 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിലെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. സൌദിയിൽ മാത്രം 49 പേരാണ് ഇന്നല മരിച്ചത്. അതേസമയം രോഗികളുടെ എണ്ണത്തിൽ കുറവുള്ളതായി സൌദി ആരോഗ്യ വിഭാഗം അറ്യിയിച്ചു.
ഒമാനിൽ ആറും കുവൈത്തിൽ നാലും യു.എ.ഇയിൽ രണ്ടും ഖത്തറിൽ ഒന്നും മരണം ഇന്നലെ രേഖപ്പെടുത്തി. ഒമാനിൽ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനും മുകളിൽ തുടരുമ്പോൾ മറ്റിടങ്ങളിൽ കുറവ് പ്രകടമാണ്.
ഇളവുകൾ പ്രാബല്യത്തിലായതോടെ ഖത്തർ ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലും ജീവിതം സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ചു വരികയാണ്.
അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി വീണ്ടും വഷളാവുമെന്ന് ഖത്തർ മുന്നറിയിപ്പ് നല്‍കി.
കുവൈത്തിൽ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് സ്വദേശി ഷാഹുൽ ഹമീദ് (62) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീർഘകാലമായി പ്രവാസികായ ഇദ്ദേഹം. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 49 ആയി.
പ്രമുഖ വ്യവസായിയും ജുബൈലിലെ സാമൂഹിക രംഗത്ത് നിറസാന്നിധ്യവുമായ തൃശൂർ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടിൽ വീട്ടിൽ പ്രേമരാജൻ (65) കൊവിഡ് ബാധിച്ച് മരിച്ചു. ജുബൈൽ മുവാസാത്ത് ആശുപത്രിയിൽ പനിയും ദേഹാസ്വസ്ഥ്യവും മൂലം ചികിൽസയിലായിരുന്നു.
1982 മുതൽ ജുബൈലിൽ പ്രവാസിയായ ഇദ്ദേഹം റീഗൽ എന്ന പേരിൽ ഹോട്ടൽ ബിസിനസ് നടത്തി വരികയായിരുന്നു. ബിസിനസ് മക്കളെ ഏൽപ്പിച്ച് രണ്ടു വർഷം മുമ്പ് വിശ്രമം ജീവിതം നയിക്കുന്നതിന് നാട്ടിൽ പോയ ഇദ്ദേഹം കൊറോണ ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് ജുബൈലിൽ തിരിച്ചെത്തിയത്.
ഇദ്ദേഹം ബിസിനസ് നടത്തുന്ന മേഖലക്ക് മലയാളികൾ രാജൻഗല്ലി എന്നാണു വിളിച്ച് പോന്നത്. മലയാളികൾക്കിടയിൽ അത്രയും സ്വാധീനമുണ്ടായിരുന്ന വ്യക്തിയുടെ നിര്യാണം ഞെട്ടലുണ്ടാക്കിയെന്ന് ജുബൈലിലെ സാമൂഹിക പ്രവർത്തകർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല