സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. ആദ്യമായാണ് പ്രതിദിനം മരിക്കുന്നവരുടെ എണ്ണം 500 കടക്കുന്നത്. 18653 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു.
ഇന്ത്യയില്‍ കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,74,761 പേര്‍ക്കാണ് രോഗ ബാധയുണ്ടായത്. ഇവിടെ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത് 7855 പേരാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 87,360 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 2742 പേരാണ് ഇതുവരെ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. തമിഴ്നാട്ടില്‍ 90,167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണം 1201 ആണ്. ഗുജറാത്തില്‍ 32,557 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1846 പേരാണ് മരിച്ചത്.
ഇന്ത്യയിൽ ഇതാദ്യമായി പ്രാദേശികമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ കോവാക്സിന് പരീക്ഷണാനുമതി കിട്ടി. ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് മരുന്ന് കണ്ടെത്തിയത്. ഐസിഎംആര്‍, നാഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചത്.
അൺലോക്ക് രണ്ടാം ഘട്ടം ഇന്നു മുതൽ നിലവിൽ വന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവ ജൂലൈ 31 വരെ പ്രവർത്തിക്കില്ല. കണ്ടെയ്‍ന്‍മെൻറ് സോണുകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും. രാത്രികാല കർഫ്യുവിന്‍റെ സമയം രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാക്കി കുറച്ചിട്ടുണ്ട്.
ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10,585,152 ആയി ഉയര്‍ന്നെന്ന് പുതിയ കണക്കുകള്‍. വേള്‍ഡോമീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 513,913 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. 5,795,009 പേര്‍ രോഗമുക്തി നേടി. 4,276,230 പേര്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലാണ്. ഇതില്‍ 57,778 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല