സ്വന്തം ലേഖകൻ: സ്‌പെയിന്‍ രാജകുമാരിയായിരുന്ന മരിയ തെരേസ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 86 വയസായിരുന്നു. സ്‌പെയിനിലെ രാജകുടുംബമായ ബാര്‍ബോണ്‍-പര്‍മയിലെ അംഗമാണ്. കൊവിഡ് 19 നെ തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് മരിയ.
1933ല്‍ ജനിച്ച തെരേസ ഫ്രാന്‍സിലാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. മാഡ്രിഡിലെ സര്‍വ്വകലാശാലയില്‍ സാമൂഹിക ശാസ്ത്രം വിഭാഗത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ഇവര്‍ സാമൂഹിക കാര്യങ്ങള്‍ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ ഇവരെ റെഡ് പ്രിന്‍സസ് എന്നാണ് സ്‌പെയിന്‍ സമൂഹം വിശേഷിപ്പിച്ചിരുന്നത്.
സ്‌പെയിനില്‍ 73235 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 5982 പേര്‍ രാജ്യത്ത് മരിച്ചിട്ടുണ്ട്. ലോകത്ത് കൊവിഡ് 19 വൈറസ് ബാധയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് സ്‌പെയിന്‍.
ഫിലിപ് രാജാവിന്റെ നെഗറ്റീവ് കൊറോണ ടെസ്റ്റ് ഫലം പുറത്തു വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് രാജകുടുംബത്തില്‍പെട്ട ഒരാള്‍ മരിക്കുന്നത്. ചാള്‍സ് രാജകുമാരനാണ് കോവിഡ് സ്ഥിരീകരിച്ച ലോകത്തിലെ ആദ്യത്തെ രാജകുടുംബാംഗം. ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്ന അദ്ദേഹം ആരോഗ്യവാനാണ്.
ജർമനിയിലെ ഒരു സംസ്ഥാന ധനമന്ത്രിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹെസ്സ സംസ്ഥാനത്തിന്റെ ധനമന്ത്രി തോമസ് ഷേഫറെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോവിഡ് 19 മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയിലുള്ള ആശങ്കയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
ലോകമെമ്പാടും വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക രംഗത്ത് ഉണ്ടാകാനിടയുള്ള പ്രതികൂല സാഹചര്യങ്ങളെ കുറിച്ച് കടുത്ത ആശങ്കയിലായിരുന്നു ഷേഫര്‍ എന്ന് ഹെസ്സ മുഖ്യമന്ത്രി വോള്‍ക്കര്‍ ബോഫിയര്‍ പറഞ്ഞു. ഷേഫറിന്റെ മരണം ഏവരിലും ഞെട്ടലുളവാക്കിയെന്നും എല്ലാവരും അതീവ ദുഃഖിതരാണെന്നും ബോഫിയര്‍ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ചാൻസലർ മെർക്കലിന്റെ പാർട്ടിക്കാരനാണ് ഷേഫർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല