സ്വന്തം ലേഖകൻ: കൊറോണ വൈറസ് (COVID-19) ബാധമൂലം യൂറോപ്പില്‍ ആദ്യ മരണം. ഫ്രാന്‍സില്‍ ചികിത്സയിലുണ്ടായിരുന്ന ചൈനീസ് സ്ത്രീയാണ് മരിച്ചത്. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നും ഫ്രാന്‍സില്‍ യാത്രയ്‌ക്കെത്തിയ ഇവര്‍ക്ക് അവിടെ വെച്ച് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.
ഫ്രാന്‍സ് ആരോഗ്യമന്ത്രാലയമാണ് മരണവിവരം പുറത്തു വിട്ടത്. ജനുവരി 16 നാണ് ചൈനീസ് സ്ത്രീ ഫ്രാന്‍സിലെത്തുന്നത്. ജനുവരി 25 മുതല്‍ ഇവര്‍ കൊറോണ മൂലം ചികിത്സയില്‍ കഴിയുകയായിരുന്നു. നേരത്തെ കൊറോണ ബാധിച്ച് ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും ഹോങ്കോംങിലും ആയിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും കൊറോണ സ്ഥിരീകരിച്ചു. ഈജിപ്തില്‍ ആണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഈജിപ്തിലെത്തിയ വിദേശ പൗരനാണ് കൊറോണ ബാധിച്ചത് എന്നാണ് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാല്‍ രോഗി ഏതു രാജ്യക്കാരനാണ് എന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടില്ല.
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,631 ആയി. ശനിയാഴ്ചത്തെ കണക്കനുസരിച്ച് 143 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ചൈനയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹുബേയ് പ്രവിശ്യയില്‍ 2,420 പുതിയ കൊറോണ വൈറസ് രോഗങ്ങള്‍ സ്ഥിരീകരിച്ചു. 139 പേര്‍ വെള്ളിയാഴ്ച മാത്രം മരിച്ചു. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഹുബേയില്‍ മാത്രം 54,000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ചൈനയില്‍ മാത്രം 67,535 പേര്‍ക്ക് കൊറോണ പിടിപെട്ടിട്ടുണ്ട്. ഇതിനിടയില്‍ ചൈനയില്‍ കൊറോണ ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വ്യാപകമായ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ചവരുടെ എണ്ണവും മരണസംഖ്യയും ഏറിവരുന്ന സാഹചര്യത്തിലാണ് കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് രോഗം പടരുന്നതായി പുറത്തുവരുന്ന വിവരം.
നിലവില്‍ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ മാത്രം 1102 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ സഹമന്ത്രിയായ സെങ്ക് യിക്സിന്‍ റോയിട്ടേര്‍സിനോട് പ്രതികരിച്ചത്. ഒപ്പം വുഹാനുള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയ്ക്ക് പുറത്ത് 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊറോണ ബാധ വ്യാപകമാവുന്നുണ്ടെന്നാണും ഇദ്ദേഹം പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല