സ്വന്തം ലേഖകൻ: കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ചെെനയിൽ നിന്നു മടങ്ങിയെത്തിയ ഇന്ത്യക്കാർ നാളെ വീടുകളിലേക്ക് മടങ്ങും. ചെെനയിലെ വുഹാനിൽ നിന്നെത്തി ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നവരാണ് നാളെ വീടുകളിലേക്ക് മടങ്ങുക. മലയാളികളടക്കമുള്ള വിദ്യാർഥികളാണ് നാട്ടിലേക്ക് മടങ്ങിയെത്തുക.
ഡൽഹിയിൽ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന മലയാളികളടക്കമുള്ള 406 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമ പരിശോധനയില്‍ വ്യക്തമായതോടെയാണ് തീരുമാനം. രണ്ട് വിമാനങ്ങളിലായി 600 ലേറെ പേരെയാണ് ചെെനയിൽ നിന്നു നേരത്തെ ഇന്ത്യയിലെത്തിച്ചത്. ഇവർ കനത്ത നിരീക്ഷണത്തിലായിരുന്നു. ചെെനയിൽ നിന്നു ഇന്ത്യയിലെത്തിയവരിൽ കൂടുതലും വിദ്യാർഥികളായിരുന്നു.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1600 കടന്നു. ഹ്യൂബെ പ്രവിശ്യയിൽ ഇന്നലെ 139 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 68,000 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ മരണസംഖ്യ ഉയരുന്നതിൽ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിൽ കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങൾ ശക്തമായി തന്നെ മുന്നോട്ടുപോകുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേരിൽ രോഗം ഭേദമായി ഇന്ന് രണ്ടാമത്തെയാളും വീട്ടിലേക്ക് മടങ്ങി. നേരത്തെ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ കനത്ത ജാഗ്രതയിൽ തന്നെയാണ് സംസ്ഥാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല