സ്വന്തം ലേഖകൻ: പ്രതിസന്ധിലായ സാമ്പത്തിക രംഗത്തെ പിടിച്ചു നിർത്താനായി നൽകിയ ഇളവുകൾ കോവിഡിന്റെ രണ്ടാം വരവിന് വഴി തുറക്കുകയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും. സ്പെയിൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, എന്നീ രാജ്യങ്ങളിലെല്ലാം ഇളവുകൾ നിലവിൽ വന്നതിന് ശേഷം കൊവിഡ് കേസുകളുടെ എണ്ണം കൂടുകയും പുതിയ ഹോട്ട് സ്പോട്ടുകൾ രൂപം കൊള്ളുകയും ചെയ്തു.
കൊവിഡ് ഏറ്റവും അധികം നാശം വിതച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നായ സ്പെയിനിൽ രണ്ടാം വരവിനെ ഭയന്ന് രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. മാൻഡ്രിഡ്, ബാഴ്സിലോണ എന്നീ നഗരങ്ങളിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടിയന്തരാവസ്ഥ പിൻവലിച്ച് ഒരുമാസത്തിനു ശേഷമുള്ള ഈ രോഗവ്യാപനത്തെ സ്പാനിഷ് ഭരണകൂടം കരുതലോടെയാണ് നേരിടുന്നത്. വെള്ളിയാഴ്ച മാത്രം 900 പുതിയ കൊവിഡ് കേസുകളാണ് സ്പെയിനിൽ കണ്ടെത്തിയത്. സ്പെയിനിൽനിന്നും വരുന്ന യാത്രക്കാർക്ക് നോർവെ, ബൽജിയം എന്നീ രാജ്യങ്ങൾ 14 ദിവസത്തെ ക്വാറന്റൈൻ നിബന്ധനകൾ ഏർപ്പെടുത്തി.
കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യുന്ന ബൾഗേറിയ, റൊമേനിയ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർക്ക് ഇറ്റലിയും പുതിയ ഐസൊലേഷൻ നിബന്ധനകൾ പ്രഖ്യാപിച്ചു.
പല സ്ഥലങ്ങളിലും വീണ്ടും രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഫ്രാൻസ് പുതിയ യാത്രാ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികൾ ഏറെയുള്ള 16 രാജ്യങ്ങളിൽനിന്നും വരുന്നവരെ ഓൺ ദ സ്പോട്ട് കൊറോണ ടെസ്റ്റിന് വിധേയരാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ദിവസേന ആയിരത്തിലധികം പേരാണ് ഫ്രാൻസിൽ ഇപ്പോൾ രോഗികളാകുന്നത്.
ജർമ്മനിയിൽ രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗവ്യാപന നിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് അവധിക്കായി എത്തുന്നവർക്കും അവധി കഴിഞ്ഞെത്തുന്ന സ്വന്തം പൗരന്മാർക്കും ജർമ്മനി കൊവിഡ് പരിശോധന നിർബന്ധമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല