സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തില്‍ ഏറ്റുമുട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനും. കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചെന്ന് ട്രംപ് അവകാശപ്പെട്ടപ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ ട്രംപിന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ബൈഡന്‍ തിരിച്ചടിച്ചു.
ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ തയ്യാറാകുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു അവകാശവാദം. എന്നാല്‍ കൊവിഡിനെ നേരിടുന്നല്‍ ട്രംപ് ഭരണകൂടം പരാജയമെന്ന് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. അതിര്‍ത്തികള്‍ അടയ്ക്കുന്നതിനെ എതിര്‍ത്ത ബൈഡന്‍ രാജ്യത്തിന് വേണ്ടത് ബൃഹത്തായ സമ്പദ്ഘടനയാണെന്നും പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടി പണം ചിലവഴിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന് ചൈനയില്‍ രഹസ്യ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും നികുതി അടയ്ക്കുന്നതില്‍ ട്രംപ് പരാജയമാണെന്നും സംവാദത്തില്‍ ബൈഡന്‍ ആരോപിച്ചു. എന്നാല്‍ ബൈഡനും മകനും ചൈനയില്‍ നിന്നും ഇറാഖില്‍ നിന്നും പണം സമ്പാദിച്ചെന്നും ട്രംപ് തിരിച്ചടിച്ചു. ചൈനയിലെ തന്റെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ അക്കൗണ്ടും അവസാനിപ്പിച്ചെന്നും അദ്ദേഹം ബൈഡന് മറുപടി നല്‍കി.
കാലാവസ്ഥാ മാറ്റത്തിലാണു സംവാദം അവസാനിച്ചത്. ‘‘ട്രില്യന്‍ ട്രീസ് ‘ പദ്ധതിയെപ്പറ്റി ട്രംപ് വാചാലനായി. ഏറ്റവും പരിശുദ്ധമായ ജലം അമേരിക്കയില്‍ ഉണ്ടെന്നും കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് അപകടരഹിതമായ തോതിലെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ‘ചൈനയിലും റഷ്യയിലും ഇന്ത്യയിലും സ്ഥിതി വേറെയാണ്. മലിനവായുവാണവിടെയെല്ലാം.’’ – ട്രംപ് പറഞ്ഞു. പാരിസ് ഉടമ്പടി കാത്തു സൂക്ഷിക്കാന്‍ വേണ്ടി അമേരിക്കന്‍ കമ്പനികളെ ബലികൊടുക്കില്ലെന്നും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല