സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി റഷ്യ. ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ ജനങ്ങൾക്കായി ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി.ഓഗസ്റ്റ് പത്തിനോ അതിനുമുേമ്പാ വാക്സിൻ ലഭ്യമാക്കുമെന്ന് റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘സി.എൻ.എൻ’ റിപ്പോർട്ട് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ കണ്ടുപിടിക്കുന്നതിന് 20ലധികം ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വാക്സിൻ തയാറായതായി റഷ്യ പ്രഖ്യാപിച്ചത്.
മോസ്കോ കേന്ദ്രമായ ഗാമലേയ ഇൻസ്റ്റിറ്റ്യൂട്ടാണ് കണ്ടെത്തിയത്. റഷ്യയുടെ വാക്സിൻ ഗേവഷണം, പരീക്ഷണം, സുരക്ഷ, കാര്യക്ഷമത എന്നിവ സംബന്ധിച്ചെല്ലാം മറ്റു രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധരും ഗവേഷകരും സംശയം ഉന്നയിക്കുന്നതിനിടെയാണ് ജനങ്ങളിലേക്കെത്തിക്കാൻ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാകും വാക്സിൻ ലഭ്യമാക്കുകയെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.
വാക്സിന്റെ കണ്ടെത്തൽ മറ്റൊരു സ്പുട്നിക് നിമിഷം എന്നാണ് റഷ്യയുടെ സോവറിൻ വെൽത്ത് ഫണ്ട് മേധാവി കിറിൽ ദിമിത്രേവ് വിശേഷിപ്പിച്ചത്. ലോകത്തിലെ ആദ്യ ഉപഗ്രഹം 1957ൽ സോവിയറ്റ് യൂനിയൻ വിജയകരമായി വിക്ഷേപിച്ചത് ഒാർമിപ്പിച്ചാണ് ദിമിത്രേവ് ഇക്കാര്യം വ്യക്തമാക്കിയത്.
“സ്പുട്നിക്കിന്റെ ബീപ് ശബ്ദം കേട്ട് അമേരിക്കക്കാർ ആശ്ചര്യപ്പെട്ടു. ഈ വാക്സിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. റഷ്യ ആദ്യം കണ്ടുപിടിച്ചിരിക്കുന്നു,” ദിമിത്രേവ് പറഞ്ഞു.
കോവിഡ് മഹാമാരിയെ നേരിടാനാണ് അതിവേഗത്തിൽ ഗവേഷണം നടത്തുന്നത്. ആദ്യമെത്തുക എന്നതിനേക്കാൾ ജനങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരിൽ വാക്സിൻ പരീക്ഷണം നടത്തുന്നതിൽ റഷ്യൻ സൈനികരും പങ്കാളികളായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വാക്സിൻ താൻ സ്വയം കുത്തിവെച്ചതായി ഗവേഷണപദ്ധതിയുെട ഡയറക്ടർ അലക്സാണ്ടർ ഗിൻസ്ബർഗ് പറഞ്ഞു.
ഓഗസ്റ്റ് ആദ്യത്തോടെ വാക്സിന്റെ ശാസ്ത്രീയ വിവരങ്ങൾ പരിശോധനക്കായി ലഭ്യമാക്കുമെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.
അതേസമയം, വാക്സിൻ ഗവേഷണത്തിന്റെയോ പരീക്ഷണത്തിന്റെയോ ശാസ്ത്രീയ വിവരങ്ങളൊന്നും റഷ്യ പുറത്തുവിട്ടിട്ടില്ല. ഈ വാക്സിൻ മനുഷ്യരിൽ നടത്തിയ പരീക്ഷണം പൂർണമായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
നിലവിലെ വിവരപ്രകാരം റഷ്യൻ വാക്സിൻ രണ്ടാം ഘട്ട പരീക്ഷണത്തിലാണുള്ളത്. മനുഷ്യരിൽ നടത്തുന്ന ഈ പരീക്ഷണം ഓഗസ്റ്റ് മൂന്നിനാണ് അവസാനിക്കുക. ആരോഗ്യ പ്രവർത്തകർക്കിടയിൽ മൂന്നാം ഘട്ട പരീക്ഷണം സമാന്തരമായി നടത്തിയിട്ടുണ്ടെന്നാണ് വിവരം. ശാസ്ത്ര രംഗത്ത് ലോകശക്തിയാകുന്നതിന് വാക്സിൻ ഗവേഷണം അതിവേഗത്തിലാക്കാൻ ശാസ്ത്രജ്ഞർക്കുമേൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന്റെ സമ്മർദവുമുണ്ട്.
അതേസമയം, ഇന്ത്യ, ബ്രിട്ടൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും അതിവേഗം ഗവേഷണം പുരോഗമിക്കുന്നുണ്ട്. ഒാക്സ്ഫഡ് സർവകലാശാല വാക്സിൻ അടക്കം മനുഷ്യരിലും പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഭൂരിഭാഗം ഗവേഷണ സ്ഥാപനങ്ങളും ഇനിയും നിരവധി കടമ്പകൾ പൂർത്തിയാക്കിയാൽ മാത്രമേ വാക്സിൻ പൊതുവിതരണത്തിനായി എത്തിക്കാൻ സാധിക്കൂ എന്ന നിലപാടിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല