സ്വന്തം ലേഖകൻ: ബർമിംഗ്‌ഹാമിന് പിന്നാലെ ന്യൂകാസിൽ, സണ്ടർലാൻഡ്, കൗണ്ടി ഡർഹാം എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ലോക്ക്ഡൌണിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനം രൂക്ഷമായി തുടർന്നാൽ വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഏകദേശം 20 ദശലക്ഷം ആളുകൾ പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടി വരുമെന്നാണ് സൂചന.
വീടുകളിൽ പുറത്ത് നിന്നുള്ള ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ടാകും. പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ നേരത്തെ അടയ്ക്കാനുള്ള നിർദേശവും ഉടൻ ഉണ്ടായേക്കും.
ക്രിസ്മസ് ആസ്വദിക്കാൻ രാജ്യത്തിന് കഴിയുമെന്ന് ഉറപ്പുവരുത്താനുള്ള ഏക മാർഗം ഇപ്പോൾ നിലവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നതാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. രാജ്യവ്യാപകമായി മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നോർത്ത് ഈസ്റ്റിനായുള്ള പുതിയ നടപടികളുടെ വിശദമായ പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച വൈകിട്ട് പ്രദേശത്തെ എംപിമാർ ആരോഗ്യമന്ത്രി നാദിൻ ഡോറിസുമായി കൂടിക്കാഴ്ച നടത്തി.
ന്യൂകാസിൽ, സൗത്ത് ടൈനെസൈഡ്, സണ്ടർലാൻഡ്, നോർത്തംബർലാൻഡ്, കൗണ്ടി ഡർഹാം എന്നിവിടങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി എംപിമാരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല