സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കോവിഡ് 19) ബാധയെ തുടര്‍ന്ന് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ചൈനയില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. സമാനമായ വൈറസ് ബാധ 40വര്‍ഷം മുമ്പെ പ്രവചിച്ച പുസ്തകം ശ്രദ്ധേയമാവുകയാണ്. അമേരിക്കന്‍ എഴുത്തുകാരനായ ഡീന്‍ കൂണ്ടെസ് എഴുതിയ ഇരുട്ടിന്റെ കണ്ണുകള്‍ (The Eyes of Darkness) എന്ന ത്രില്ലര്‍ നോവലാണ് വീണ്ടും ലോകമാകെ ശ്രദ്ധിക്കപ്പെടുന്നത്.
ഫിക്ഷന്‍ വിഭാഗത്തില്‍ വരുന്ന ഈ നോവലില്‍ ചൈന തങ്ങളുടെ വുഹാനിലെ ലാബില്‍ സൃഷ്ടിച്ച വൈറസ് ചോര്‍ന്ന് രാജ്യത്തിനകത്ത് നിരവധി ആളുകളില്‍ പടര്‍ന്നുപിടിക്കുന്നതായാണ് പറയുന്നത്. വുഹാന്‍ -400 എന്നാണ് വൈറസിന് നോവലില്‍ പേരിട്ടിരിക്കുന്നത്.
യുദ്ധമുണ്ടാകുമ്പോള്‍ ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ജൈവായുധമായാണ് വൈറസിനെ നോവലില്‍ വിശേഷിപ്പിക്കുന്നത്. വൈറസിനെ സൃഷ്ടിച്ചുവെന്ന് നോവലില്‍ പറയുന്ന സൈനിക ലബോറട്ടറി യാദൃശ്ചികവശാല്‍ വുഹാനിലാണ് സ്ഥിതി ചെയ്യുന്നത്. ലോകമാകെ ആശങ്ക പരത്തുന്ന കോവിഡ്-19 വൈറസ് ബാധ ഏറ്റവുമധികം പടര്‍ന്ന് പിടിച്ച പ്രദേശങ്ങളിലൊന്ന് വുഹാനാണ്.
കൂണ്ടെസിന്റെ നോവലില്‍ പ്രതിപാദിക്കുന്ന വൈറസ് മനുഷ്യനെ മാത്രമേ ബാധിക്കുകയുള്ളു. മനുഷ്യശരീരത്തിന് പുറത്ത് ഇതിന് അതിജീവനം അസാധ്യമാണ്. അതിനാല്‍ തന്നെ രോഗബാധയുണ്ടാകുന്ന സ്ഥലങ്ങള്‍ അണുവിമുക്തമാക്കല്‍ ചിലവുകറഞ്ഞതാകുമെന്നും നോവലില്‍ പറയുന്നു.
നോവലില്‍ പറയുന്ന വുഹാന്‍- 400 വൈറസിന്റെയും ഇപ്പോള്‍ നൂറുകണക്കിന് ആളുകളുടെ മരത്തിനിടയാക്കിയ കൊറോണ വൈറസിന്റെയും വ്യാപനം അതീവ ഭീകരമാണ്. 1,807 പേരാണ് നിലവില്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിരിക്കുന്നത്. മാത്രമല്ല രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോളമാകുന്നു.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ഈ പുസ്തകം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്യുന്നതും അതിന് വലിയ പ്രചാരം ലഭിക്കുന്നതും. നിരവധി ആളുകളാണ് ട്വീറ്റിന് മറുപടിയുമായി രംഗത്ത് വന്നത്.
അതേസമയം, വൈറസ് ബാധയേ തുടര്‍ന്ന് ചൈനയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് സൂചനകള്‍. ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ വൈറസിനെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തില്‍ ചൈനയ്‌ക്കൊപ്പം കൂടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല