സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും ഒരു ലക്ഷത്തോളം വിദേശികളെ നാട് കടത്താന്‍ നീക്കങ്ങളാരംഭിച്ചു. 450തിലേറെ വ്യാജ വിസ കമ്പനികളുടെ വിസയിലെത്തിയവരെ പിടികൂടി നാട് കടത്തുന്നതിനാണ് തീരുമാനം. വിസ കച്ചവടവും മനുഷ്യക്കടത്തും രാജ്യത്തു നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് നീക്കങ്ങള്‍ ആരംഭിച്ചത്.
2020 അവസാനിക്കുന്നതിനു മുമ്പ് വ്യാജ വിസയിലെത്തിയവരെ രാജ്യത്തു നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനാണ് സംയുക്ത മന്ത്രിസഭാ സമിതിയുടെ തീരുമാനം. വിസ കച്ചവടം നടത്തി വരുന്ന 450 കമ്പനികളുടെ ഫയലുകള്‍ മരവിപ്പിച്ചതായും ഊര്‍ജിതമായ അന്വേഷണം നടന്നു വരുന്നതായും വക്താവ് അറിയിച്ചു.
അതേസമയം രാജ്യത്ത് വ്യാജ കമ്പനികളുടെ താമസ രേഖയുള്ള വിദേശികള്‍ക്കെതിരെ കര്‍ശന നടപടിക്കാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഒരു ലക്ഷത്തോളം വിദേശികളെ ഈ വര്‍ഷം അവസാനത്തോടെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
ഇതിനായി തയ്യാറാക്കിയ കര്‍മ്മ പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വിസ കച്ചവടത്തിനു വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്ന 450 ഓളം കമ്പനികളിലെ ഒരു ലക്ഷത്തോളം വരുന്ന വിദേശികളെയാണ് നാട് കടത്താന്‍ പദ്ധതി തയ്യാറാക്കുന്നത്.
വ്യാജ വിസ കമ്പനികള്‍ ശരാശരി 1500 ദിനാര്‍ വീതം വാങ്ങിയാണു തൊഴിലാളികളെ രാജ്യത്ത് എത്തിച്ചത്. ഇത്തരത്തില്‍ ഏകദേശം 45 മില്ല്യണ്‍ ദിനാറിന്റെ ഇടപാട് നടന്നതായി താമസ കാര്യ കുറ്റാന്വേഷണ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ 450 ഓളം കമ്പനികളുടെ സര്‍ക്കാരുമായുള്ള എല്ലാ ഇടപാടുകളും മരവിപ്പിച്ചിട്ടുണ്ട്. കുവൈത്തില്‍ തൊഴില്‍ വിസയ്ക്കായി കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേരാണു മുബാറക് അല്‍ കബീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചെറുകിട പദ്ധതികളിലുള്ള വിസയിലെത്തിയിട്ടുള്ളത്. യഥാര്‍ത്ഥ സ്‌പോണ്‍സറുടെ കീഴിലല്ല ഭൂരിഭാഗവും ജോലി ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല