സ്വന്തം ലേഖകൻ: “ബസ് ഓൺ ഡിമാൻഡ്” സേവനം വൻവിജയമായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.). ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ അഞ്ച് മേഴ്‌സിഡസ് സ്‌പ്രിന്റർ ബസുകൾ 84009 യാത്രകൾ നടത്തിയതായും ആർ.ടി.എ. പൊതുഗതാഗത ഏജൻസി ആസൂത്രണ ബിസിനസ് വികസന ഡയറക്ടർ അദേൽ ഷാകേരി പറഞ്ഞു.
ബുക്ക് ചെയ്താൽ യാത്രക്കാരെ തേടി ബസ് അരികിലെത്തുന്ന സംവിധാനമാണിത്. രണ്ട് വർഷംമുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട സംവിധാനത്തിന് ആവശ്യക്കാർ കൂടിയതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
യുണൈറ്റഡ് ട്രാൻസ് ഓപ്പറേറ്ററുമായി ഏകോപിപ്പിക്കുന്ന സേവനം 2019-ൽ അൽ ബർഷയിലാണ് തുടക്കമിട്ടത്. പിന്നീട് ദുബായ് ഇന്റർനെറ്റ് സിറ്റിയിലേക്കും സേവനം വ്യാപിപ്പിച്ചു. ബസ് ഓൺ ഡിമാൻഡ് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്താൽ സർവീസ് നടത്തുന്ന ബസുകളുടെ വിവരങ്ങളും റൂട്ടും ലഭിക്കും. ഇതിൽ പോകേണ്ട സ്ഥലവും ബസിൽ കയറുന്ന സ്ഥലവും രേഖപ്പെടുത്തി പണമടച്ചാൽ യാത്രക്കാരനെ തേടി ബസ് അരികിലെത്തും.
ഇതുവരെ ഉപഭോക്താക്കളിൽ നിന്നും അഞ്ച് പോയിന്റുകളിലായി 4.7 വരെ ഉയർന്ന സംതൃപ്തി റേറ്റിങ് രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. 18 പേർക്ക് സഞ്ചരിക്കാവുന്ന ബസുകളാണിത്. മെട്രോ സേവനം ലഭ്യമല്ലാത്തയിടങ്ങളിലേക്കാണ് സേവനം കൂടുതലും പ്രയോജനപ്പെടുത്തുന്നത്.
ഉയർന്ന പൊതുജനതാത്‌പര്യം മുൻനിർത്തി ബസ് ഓൺ ഡിമാൻഡ് രണ്ടാംഘട്ട സേവനം സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കും. ഇന്റർനാഷണൽ സിറ്റി, ദി ഗ്രീൻസ്, ദുബായ് സിലിക്കൺ ഒയാസിസ് എന്നീ മേഖലകളിലായിരിക്കും രണ്ടാംഘട്ട സേവനമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല