സ്വന്തം ലേഖകൻ: ഈജിപ്തിലെ പ്രശസ്ത ഡോക്ടറായ മുഹമ്മദ് മഷാലി (76) വിട പറഞ്ഞു. തന്റെ ഗ്രാമമായ ടാന്റയില്‍ പാവപ്പെട്ടവര്‍ക്കായി കുറഞ്ഞ നിരക്കില്‍ മെഡിക്കല്‍ ചികിത്സ നല്‍കിയിരുന്ന ഇദ്ദേഹം ഈജിപ്താകെ പ്രശസ്തനാണ്.
സാധാരണ ഡോക്ടര്‍മാര്‍ ഈടാക്കുന്ന 40 ഈജിപ്ത്യന്‍ പൗണ്ടില്‍ നിന്നും കുറച്ച് 10 ഈജിപ്ത്യന്‍ പൗണ്ട് മാത്രമാണ് ഇദ്ദേഹം രോഗികളില്‍ നിന്നും ഈടാക്കിയിരുന്നത്. ചിലപ്പോള്‍ രോഗികള്‍ക്കു വേണ്ട മരുന്നും ഇദ്ദേഹം വാങ്ങി നല്‍കിയിരുന്നു.
ഞാന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ വളര്‍ന്നയാളാണ് അതിനാലാണ് പാവപ്പെട്ടവര്‍ക്കു വേണ്ടി സേവനം ചെയ്യുന്നതെന്നാണ് ഇദ്ദേഹം ഒരുവേള പറഞ്ഞത്. താന്‍ പാവപ്പെട്ടവര്‍ക്കു ചികിത്സ നല്‍കാന്‍ തീരുമാനിക്കുന്നതിനുണ്ടായ കാരണവും ഇദ്ദേഹം പറഞ്ഞിരുന്നു.
ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു കുട്ടിക്ക് ഇന്‍സുലിലിന്‍ കുത്തിവെക്കേണ്ട ആവശ്യമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ വീട്ടുകാരുടെ കൈയ്യില്‍ ഇതിന് പണമുണ്ടായിരുന്നില്ല. തനിക്ക് ഇന്‍സുലിന്‍ കുത്തിവെക്കണമെന്ന് ആ കുട്ടി തന്റെ അമ്മയോട് അപേക്ഷിച്ചു. എന്നാല്‍ അത് സാധ്യമല്ലെന്നും ഇന്‍സുലിന്‍ കുത്തിവെച്ചാല്‍ പിന്നെ നിന്റെ സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണമുണ്ടാവില്ലെന്നുമാണ് അമ്മ മറുപടി നല്‍കിയത്. ഒടുവില്‍ ചികിത്സ കിട്ടാതെ ആ കുട്ടി മരിച്ചു.
തന്റെ കൈയ്യില്‍ കിടന്നാണ് ആ കുട്ടി മരിച്ചതെന്നും അന്ന് തനിക്ക് സഹായിക്കാനായില്ലെന്നും ഒരു ഈജ്പിത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറഞ്ഞിരുന്നു.
“പാവപ്പെട്ടവരെ സഹായിക്കാന്‍ ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുമെന്ന് അന്ന് തന്നെ ഞാന്‍ സത്യം ചെയ്തു,” മഷാലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല