സ്വന്തം ലേഖകൻ: എല്ലാ എമിറേറ്റുകളിലും ടൂറിസ്റ്റ് വിസ നൽകിത്തുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ വിസ ഓൺ അറൈവൽ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ മുതൽ വിനോദസഞ്ചാരികൾക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാൻ വിസ നൽകിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറൽ ഇമിഗ്രേഷൻ സർവിസ് അറിയിച്ചു. അബൂദബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ ആറു എമിറേറ്റുകളിലും കഴിഞ്ഞ മാർച്ചിനുശേഷം ആദ്യമായാണ് സന്ദർശകരെ അനുവദിക്കുന്നത്.
ദുബൈയിൽ ജൂൺ ആദ്യം വിനോദസഞ്ചാരികൾക്ക് വരാനുള്ള സൗകര്യം അനുവദിച്ചിരുന്നു. രാജ്യത്തെ ടൂറിസം മേഖലയുടെയും സമ്പദ് വ്യവസ്ഥയുടെയും അഭിവൃദ്ധി വീണ്ടെടുക്കാൻ പദ്ധതി സഹായിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) അറിയിച്ചു. വർക്ക് പെർമിറ്റ് ഒഴികെയുള്ള ഒട്ടേറെ വിസകൾ ലഭ്യമാക്കുമെന്ന് ഐ.സി.എ അറിയിച്ചു. രാജ്യത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നും അധികൃതർ പറഞ്ഞു.
ഇൻബൗണ്ട്, ഔട്ട് ബൗണ്ട് യാത്രക്കാർക്ക് വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത നടപടിക്രമങ്ങളാണ് കോവിഡ് രോഗ പ്രതിരോധത്തിെൻറ ഭാഗമായുള്ളത്. അബൂദബിയിൽ എത്തിച്ചേരുന്നവർ 14 ദിവസത്തേക്ക് അവരുടെ വീടുകളിലോ ഹോട്ടലിലോ ക്വാറൻറീനിൽ കഴിയണം.
ഷാർജ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്കായി എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെൻറ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് നിർബന്ധിത ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
96 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിെൻറ ഫലമാണ് വേണ്ടത്. ഷാർജ വിമാനത്താവളത്തിലും പരിശോധന നടത്തും. ഇതിെൻറ നെഗറ്റിവ് ഫലം വരുന്നതുവരെ ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. പോസിറ്റിവ് ആകുന്നവർ 14 ദിവസം ക്വാറൻറീനിൽ കഴിയണം.
ചികിത്സ ചെലവുകൾ സ്വയം വഹിക്കണം. യു.എ.ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഷാർജ വിമാനത്താവളം വഴി ഏതുരാജ്യത്തേക്കും യാത്രചെയ്യാം. പോകുന്ന രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാർ തയാറാകണം. ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് എടുക്കണം.വിസ ഓൺ അറൈവലിന് യോഗ്യതയുള്ളവർക്ക് മുൻകൂർ അനുമതിയില്ലാതെ ഷാർജ വിമാനത്താവളം വഴി യു.എ.ഇയിൽ എത്താൻ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല