സ്വന്തം ലേഖകൻ: യൂറോപ്പിൽ ഒരിടവേളക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. വൈറസ് രണ്ടാംഘട്ട വ്യാപനത്തെ നേരിടാനായി പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഫ്രാൻസിൽ പാരിസ് ഉൾപ്പെടെ വൻ നഗരങ്ങളിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഇംഗ്ലണ്ടിൽ പലയിടത്തും ഒത്തുചേർന്നുള്ള പരിപാടികൾക്ക് വിലക്കുണ്ട്. ഇറ്റലിയിൽ പ്രധാന നഗരങ്ങളിൽ ബാറുകൾ അടക്കുകയും കായിക മത്സരങ്ങൾ നിർത്തിവെക്കുകയും ചെയ്തു.
ഫ്രാൻസിൽ 24 മണിക്കൂറിനിടെ 32,427 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 16,171 പേർക്കും ഇറ്റലിയിൽ 10,925 പേർക്കും ജർമനിയിൽ 4,941 പേർക്കും നെതർലൻഡ്സിൽ 8114 പേർക്കും ബെൽജിയത്തിൽ 10,192 പേർക്കും പോളണ്ടിൽ 9622 പേർക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിൽ 150ഉം, ഫ്രാൻസിൽ 89ഉം പേർ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു. രോഗവ്യാപന തോത് ഉയരുന്ന ഘട്ടത്തിലാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.
കോവിഡിന്‍റെ ആദ്യഘട്ടത്തിൽ ചൈനക്ക് പുറത്ത് ഏറ്റവുമധികം ബാധിച്ചത് യൂറോപ്യൻ രാജ്യങ്ങളെയാണ്. ഫ്രാൻസിൽ 33,392 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ 36,474ഉം സ്പെയിനിൽ 33,775ഉം ബ്രിട്ടനിൽ 43,579ഉം പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണവിധേയമായെന്ന ആശ്വാസത്തിൽ നിയന്ത്രണങ്ങൾ നീക്കിയപ്പോഴാണ് രണ്ടാംഘട്ട വ്യാപനത്തിന്‍റെ സൂചനകൾ വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല