സ്വന്തം ലേഖകൻ: ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദ കോലാഹലങ്ങൾക്കും ഒടുവിൽ റഫാൽ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറും. 9ന് ഹരിയാനയിലെ അംബാലയില്‍ വ്യോമസേനാ കേന്ദ്രത്തില്‍ എത്തുന്നതോടെ ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഫ്രാന്‍സില്‍നിന്നു നേരിട്ട് യുഎഇയിലെ ഒരു വ്യോമകേന്ദ്രത്തിലേക്കാണു വിമാനം എത്തുന്നത്. പിന്നീടാവും ഹരിയാനയിലേക്കു പറക്കുക. അതിനിടയില്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനായി ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാലിനെ അനുഗമിക്കുന്നുണ്ട്.
2016ലാണ് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനായി 59,000 കോടി രൂപയുടെ കരാർ ഇന്ത്യ ഫ്രാൻസുമായി ഒപ്പുവച്ചത്. ഇതിൽ നിർമാണം പൂർത്തിയായ അഞ്ചെണ്ണമാണ് ഇന്ത്യയിലേക്ക് പറന്നത്. നിലവിൽ 12 വ്യോമസേന പൈലറ്റുമാര്‍ക്ക് റഫാല്‍ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ട്. നിരവധി പേര്‍ പരിശീലനത്തിലുമാണ്.
ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡർ വിമാനങ്ങൾ പുറപ്പെടുന്ന സമയത്ത് ഇന്ത്യൻ പൈലറ്റുമാരുമായി ബന്ധപ്പെടുകയും രാജ്യത്തിന് അഭിനന്ദന സന്ദേശം അയക്കുകയും ചെയ്തിരുന്നു.
അതി മാരകമായ ആയുധങ്ങളാണ് റഫാലിലുള്ളത്. 300 കിലോമീറ്റർ ദൂരത്തേക്ക് എയർ ടു ഗ്രൗണ്ട് ക്രൂയിസ് മിസൈലുകളും മറ്റ് ആയുധങ്ങളും പായിക്കാൻ ഫ്രഞ്ച് നിർമിത വിമാനത്തിന് കഴിയും. മെച്ചപ്പെടുത്തിയ റഡാർ, ലോ-ബാന്‍ഡ് ജാമറുകള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള ‘കോള്‍ഡ് സ്റ്റാര്‍ട്ടിനുള്ള കഴിവ്, 10 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡ്, ഇന്‍ഫ്രാറെഡ് ഉപയോഗിച്ചുള്ള തിരയല്‍ തുടങ്ങിയവയാണ് റഫാലിന്റെ പ്രധാന സവിശേഷതകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല