സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് സപ്തംബറോടെ സര്‍വീസുകള്‍ ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ എയര്‍വേയ്സ്. ട്വിറ്ററില്‍ ഒരു ഇന്ത്യന്‍ യാത്രക്കാരന്റെ ചോദ്യത്തിന് പ്രതികരണമായാണ് ഖത്തര്‍ എയര്‍വേയ്സ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ആഗസ്ത് 31 വരെ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി ഇല്ല. ആഗസ്ത് 1 മുതല്‍ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങി വരാന്‍ അനുമതി ഉണ്ട്. എന്നാല്‍, വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ഇപ്പോഴും പ്രവാസികള്‍ നാട്ടില്‍ കുടങ്ങിക്കിടക്കുകയാണ്. ആഗസ്ത് ആദ്യ വാരം വന്ദേഭാരത് വിമാനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും ചില കമ്പനി ജീവനക്കാരും ഖത്തറിലേക്ക് മടങ്ങിയെത്തിയിരുന്നു.
എന്നാല്‍, ആഗസ്ത് 5 മുതല്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വന്ദേഭാരത് വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടു വരുന്നതിന് അനുമതി നിഷേധിച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയില്‍ ഖത്തറിലേക്ക് വരുന്നതിനായി നിരവധി പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ഖത്തര്‍ സിവില്‍ ഏവിയേഷനും കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കിയാല്‍ മാത്രമായിരിക്കും ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമുണ്ടാവുക. ഇന്ത്യയുടെയും ഖത്തറിന്റെയും വിമാന കമ്പനികള്‍ക്ക് പരസ്പരം യാത്രക്കാരെ കൊണ്ടുപോകാവുന്ന രീതിയില്‍ ധാരണ ഉണ്ടാകുമെന്നാണ് സൂചന. ഇക്കാര്യത്തിലുള്ള ചര്‍ച്ച പുരോഗമിക്കുന്നതായി കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല