സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഇന്ന് 78ആം പിറന്നാൾ ആഘോഷിച്ചു. ജനുവരി 20ന് അദ്ദേഹം സ്ഥാനമേൽക്കുന്നതോടെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ അമേരിക്കൻ പ്രസിഡൻറ് എന്ന റെക്കോർഡും അദ്ദേഹത്തിെൻറ പേരിലാകും. പ്രസിഡൻറ് പദവിയിലെത്തിയ ഏറ്റവും പ്രായമേറിയ വ്യക്തി ഇതുവരെ ഡോണൾഡ് ട്രംപായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 70 വയസായിരുന്നു ട്രംപിെൻറ പ്രായം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തന്നെക്കാൾ നാല് വയസ്സ് കൂടുതലുള്ള ബൈഡനെ ട്രംപ് പലപ്പോഴായി കടന്നാക്രമിച്ചത് പ്രായം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു. ബൈഡനെ ‘ഉറക്കംതൂങ്ങി ജോ’ എന്ന ഇരട്ടപ്പേരിലായിരുന്നു ട്രംപ് അഭിസംബോധന ചെയ്യാറുള്ളത്. എന്നാൽ, പ്രായം ഒരുപാടായെങ്കിലും അമേരിക്കയെ നയിക്കുന്നതിന് തനിക്ക് അതൊരു തടസ്സമല്ലെന്നാണ് ബൈഡൻ പറയുന്നത്. ഇപ്പോഴും പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
1980ൽ ഒാഫീസിലെത്തിയ റൊണാൾഡ് റീഗനായിരുന്നു ട്രംപിന് മുമ്പ് ഏറ്റവും പ്രായമേറിയ അമേരിക്കൻ പ്രസിഡൻറ്. 69 വയസായിരുന്നു അദ്ദേഹത്തിന്. 43ആം വയസിൽ പ്രസിഡൻറായ ജോൺ എഫ്. കെന്നഡിയാണ് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറ്. 1963 നവംബർ 22ന് അദ്ദേഹം കൊല്ലപ്പെടുേമ്പാൾ അദ്ദേഹത്തിന് 46 വയസായിരുന്നു. അതേസമയം, വില്യം മക്കിൻലിയുടെ മരണത്തിന് ശേഷം അധികാരത്തിലെത്തിയ തിയോഡോർ റൂസ്വെൽറ്റിന് 42 വയസായിരുന്നു പ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല