സ്വന്തം ലേഖകൻ: “ഉണരുക, മരണം വരെ പോരാടുക. സാധ്യമല്ലെങ്കിൽ ശത്രുവിനൊപ്പം മരിക്കുക. നിങ്ങൾ ഭീരുവാണെങ്കിൽ നിങ്ങൾക്കെല്ലാം നഷ്ടപ്പെടും,” ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാർലമെന്റ് ആയ നാഷനൽ പീപ്പിൾസ് കോൺഗ്രസ് അംഗീകാരം നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ ടെൻഡിങ്ങായ മുദ്രാവാക്യമാണിത്.
ചൈനീസ് ഭരണകൂടത്തിന്‍റെ അപ്രീതിക്കു പാത്രമായ ഹോങ്കോങ്ങുകാരെ ചൈനയ്ക്ക് എളുപ്പത്തില്‍ വിട്ടുകൊടുക്കാനുള്ള നിയമത്തെച്ചൊല്ലിയാണ് 2019 ജൂൺ ആദ്യം ഹോങ്കോങ്ങിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങൾ തെരുവിൽ ഇറങ്ങിയതോടെ ചൈനീസ് ഭരണകൂടം പ്രതിരോധത്തിലായി.
പ്രക്ഷോഭത്തിനിടയില്‍ പൊതുവേദികളില്‍ ചൈനീസ് ദേശീയഗാനം ആലപിക്കപ്പെട്ട പല സന്ദര്‍ഭങ്ങളിലും ജനങ്ങള്‍ കൂക്കിവിളിച്ചിരുന്നു. അതോടെ പുതിയ ദേശാ സുരക്ഷാ നിയമത്തിന് ചൈന രൂപം കൊടുത്തു. ചൈനീസ് ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിച്ചാൽ ഈ നിയമം അനുസരിച്ച് മൂന്നു വര്‍ഷംവരെ തടവും 6450 ഡോളര്‍ പിഴയും ലഭിക്കും.
ഇതോടെ വിദ്യാലയങ്ങളിലും പൊതു ചടങ്ങുകളിലും ചൈനീസ് ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാകും. കഴിഞ്ഞ ജൂൺ മുതൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെയെല്ലാം ചൈനീസ് ഭരണകൂടത്തിന് ഈ നിയമം അനുസരിച്ച് തടവിലാക്കാം.
കുറ്റവാളികളെ പിടികൂടാന്‍ ഹോങ്കോങ് പൊലീസിനോടൊപ്പം ചൈനയുടെ സുരക്ഷാ ഏജന്‍സികളെയും രംഗത്തിറക്കാൻ ഭരണകൂടത്തിന് അവകാശം നൽകുന്ന ഈ നിയമം ഹോങ്കോങ്ങിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് പ്രക്ഷോഭകൾ പറയുന്നത്.
പ്രക്ഷോഭകാരികളിൽ പലരും സമൂഹമാധ്യമ അക്കൗണ്ടുകൾ തന്നെ നീക്കം ചെയ്തു. ചിലർ ഒളിവിൽ പോയി. കിട്ടിയ വിലയ്ക്ക് തങ്ങളുടെ സ്വത്തുവകകൾ വിറ്റ് അന്യനാടുകളിലേക്കു പലായാനം ചെയ്യാൻ ഒരുങ്ങുകയാണ് ഹോങ്കോങ്ങിലെ ജനങ്ങൾ.
ചൈന പിടിമുറുക്കിയതിന് പിന്നാലെ ആഗോള വാണിജ്യ ഹബ്ബുകളിലൊന്നായ ഹോങ്കോങ്ങിനുള്ള പ്രത്യേക വ്യാപാര പദവിയും ആനുകൂല്യവും എടുത്തുകളയുമെന്നും യുഎസ് സര്‍വകലാശാലകളിലുള്ള ചില ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ച് ട്രംപ് എരിതീയിൽ എണ്ണയൊഴിക്കുകയും ചെയ്തിട്ടുണ്ട്.
ഹോങ്കോങ്ങിന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തീരുവ ഇളവ്, വ്യാപാര പരിഗണന, ഡോളര്‍ വിനിമയത്തിലെ ഇളവ്, വിസ ഫ്രീ യാത്ര എന്നിവ യു.എസ്. പിന്‍വലിക്കും. ഹോങ്കോങ്ങിലേയും ചൈനയിലേയും ലോകത്തേയും ജനങ്ങള്‍ക്ക് ഇതൊരു ദുരന്തമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
നടപടിയുടെ ഭാഗമായി ചൈനീസ് സൈന്യവുമായി ബന്ധമുള്ള യുഎസ് സര്‍വകലാശാലകളിലെ ബിരുദ വിദ്യാര്‍ത്ഥികളെ വിലക്കുന്നതിനും ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചു. വര്‍ഷങ്ങളായി തങ്ങളുടെ വ്യവസായ രഹസ്യങ്ങള്‍ മോഷ്ടിക്കുന്നതിന് ചൈന ചാരവൃത്തി നടത്തിയതായും ട്രംപ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല