സ്വന്തം ലേഖകൻ: കൊവിഡ് ദുരിതത്തില്‍ വലയുന്ന യുഎസിന് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് തീരംതൊട്ടു. ടെക്സസ് തീരത്ത് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. കടലിൽ വലിയ ഉയരത്തില്‍ തിരമാലകളും രൂപപ്പെട്ടു.
കൊവിഡ് വ്യാപനം രൂക്ഷമായ മേഖലയിലാണ് ചുഴലിക്കാറ്റുള്ളത്. ടെക്സസിലെ 32 കൗണ്ടികളില്‍ ദുരന്ത മുന്നറിയിപ്പ് നല്‍കി. പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. 2020 അന്റ്ലാന്റിക് സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ഹന്ന.
പുതിയ കൊറോണ വൈറസ് കേസുകളുടെ ഏകദിന റെക്കോര്‍ഡ് തകര്‍ന്നതിനു തൊട്ടുപിന്നാലെയാണ് കൊടുങ്കാറ്റുകളുടെ വരവ് സ്ഥിരീകരിച്ചത്. ശനിയാഴ്ച രാവിലെ തെക്കന്‍ ടെക്‌സസില്‍ വീശിയടിച്ച ചുഴലിക്കാറ്റ് കോര്‍പ്പസ് ക്രിസ്റ്റി പരിസര പ്രദേശങ്ങളില്‍ കഠിനമായ കാറ്റും മഴയും വരുത്തി. ഉഷ്ണമേഖലാ കൊടുങ്കാറ്റില്‍ നിന്ന് കാറ്റഗറി 1-ലേക്കു മാറിയ ഹന്ന ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ മുതല്‍ ടെക്‌സസ് തീരത്തെ തകര്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കോര്‍പ്പസ് ക്രിസ്റ്റിക്ക് സമീപമുള്ള തീരപ്രദേശത്തിന് വെള്ളിയാഴ്ച രാത്രി മുതല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊടുങ്കാറ്റ് മുന്നറിയിപ്പ് ഹൂസ്റ്റണിന് 75 മൈല്‍ തെക്ക് വടക്കോട്ട് വരെ വ്യാപിച്ചിട്ടുണ്ട്. കോര്‍പ്പസ് ക്രിസ്റ്റി ഉള്‍പ്പെടുന്ന ന്യൂസെസ് കൗണ്ടിയില്‍ ഏകദേശം 362,000 ആളുകള്‍ താമസിക്കുന്നുണ്ട്. ഓരോ ദിവസവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വൈറസ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കഴിഞ്ഞ ചില ആഴ്ചകളായി വർധിച്ചുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല