സ്വന്തം ലേഖകൻ: ഇന്ത്യയുടെ കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്. ‘ഓപറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഒാപറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിലൂടെയാണ് പാകിസ്താനെതിരെ ഇന്ത്യ വിജയം നേടിയത്.
യുദ്ധത്തില്‍ വീരമൃത്യു വരിച്ച 527 ധീരജവാന്‍മാര്‍ക്ക് കര, നാവിക, വ്യോമസേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥൻമാർ ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ ഇന്ന് പുഷ്പചക്രം സമര്‍പ്പിച്ചു.
ഇന്ത്യ സൗഹാർദപരമായ ബന്ധം പുലർത്താൻ ശ്രമിക്കുമ്പോഴും പാകിസ്താൻ ഇന്ത്യയെ പിന്നിൽനിന്ന് കുത്താൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിൽ യുദ്ധവിജയത്തിൻെറ 21ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി പാകിസ്താനെ കടന്നാക്രമിച്ചത്.
ആഭ്യന്തര പ്രശ്നങ്ങളെ വഴിതിരിച്ചുവിട്ട് ഇന്ത്യൻ ഭൂപ്രദേശത്തെ പിടിച്ചെടുക്കാനുള്ള കുടില പദ്ധതിയാണ് പാകിസ്താൻ നടപ്പിലാക്കുന്നത്. എല്ലാവരോടും അകാരണമായി ശത്രുത വെച്ചുപുലർത്തുന്നത് ദുഷ്ടൻമാരുടെ പ്രകൃതമാണ്. തങ്ങളോട് നൻമ ചെയ്യുന്നവരെപ്പോലും അത്തരക്കാർ തിന്മയായാണ് കരുതുക. അതുകൊണ്ടാണ് സൗഹാർദപരമായ ഇടപെടലുകൾക്ക് പകരമായി പാകിസ്താൻ ഇന്ത്യയെ പിന്നിൽ നിന്ന് കുത്താൻ ശ്രമിച്ചത്. പക്ഷെ ഇന്ത്യയുെട ധീരതക്കും ശൗര്യത്തിനും ലോകം സാക്ഷ്യം വഹിച്ചതാണെന്നും മോദി പറഞ്ഞു.
“മലമുകളിൽ ചേക്കേറിയ ശത്രുവിനെതിരെ ഞങ്ങളുടെ േസന താഴെ നിന്ന് പോരാടിയത് നിങ്ങൾ സങ്കൽപിച്ചുനോക്കൂ. പക്ഷെ ഇന്ത്യൻ സൈന്യത്തിൻെറ ഉയർന്ന ധാർമികതയും സത്യവും മലമുകളിൽ വിജയം കുറിച്ചു. നമ്മുടെ സായുധ സേനയുടെ ധീരതക്ക് നന്ദി, ഇന്ത്യ കാർഗിലിൽ വലിയ കരുത്തു കാട്ടി,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
1999 മെയ്- ജൂലൈ കാലഘട്ടത്തിൽ ജമ്മു കശ്മീരിലെ കാർഗിലിലാണ് യുദ്ധം നടന്നത്. പാക് സൈന്യത്തിെൻറ പിന്തുണയോടെ ഭീകരർ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറി ആക്രമണം നടത്തിയതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. അതി ശൈത്യത്തെ തുടർന്ന് ഇന്ത്യ കാർഗിലിൽ നിന്ന് പട്ടാളക്കാരെ പിൻവലിച്ചതിന് തൊട്ടു പിന്നാലെയാണ് നുഴഞ്ഞുകയറ്റം തുടങ്ങിയത്.
ആടുമേക്കാനിറങ്ങിയവരാണ് പാക് പട്ടാളത്തെ കണ്ട് ആർമി ക്യാംമ്പിൽ കാര്യങ്ങളറിയിക്കുന്നത്. നിയന്ത്രണരേഖ മറികടന്ന് കിലോമീറ്ററുകളാണ് ശത്രുക്കൾ കൈവശപ്പെടുത്തിയത്. ഓപറേഷൻ വിജയ് എന്ന പേരിൽ സൈനിക നടപടിക്ക് തുടക്കമിട്ട ഇന്ത്യ ജൂലൈ നാലിന് ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി തങ്ങളുടെ സൈനിക ശക്തി ലോകത്തോട് വിളിച്ചോതി.
18000 അടിക്ക് മുകളിൽ ശത്രുക്കളോടൊപ്പം പ്രതികൂല സാഹചര്യത്തോടും പടപൊരുതിയാണ് ഇന്ത്യ ഐതിഹാസിക വിജയം നേടിയത്. ജൂലൈ 14ന് ഇന്ത്യ യുദ്ധം വിജയിച്ചതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചതോടെ ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്താൻ മുട്ടുകുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല