സ്വന്തം ലേഖകൻ: പ്രതിരോധ മേഖലയിൽ ഗൾഫ് രാജ്യങ്ങളുമായി സഹകരണം വിപുലപ്പെടുത്താൻ ഇന്ത്യ ശക്തമായ നീക്കം തുടങ്ങി. ഗൾഫ് രാജ്യങ്ങളുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസം ശക്തിപ്പെടുത്തുന്നതിന് പുറമെ സമുദ്ര സുരക്ഷക്ക് കാര്യമായ പിന്തുണയും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
യു.എ.ഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ ഇന്ത്യാ സന്ദർശനമാണ് സഹകരണ വഴിയിൽ കൂടുതൽ മുേന്നാട്ടു പോകാനുള്ള നീക്കത്തിനു പിന്നിൽ. ഗൾഫ് മേഖലയിലെ രാഷ്ട്രീയ കാലുഷ്യങ്ങൾ സമുദ്രസുരക്ഷക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ നാവിക സഹകരണം പരമാവധി ഉറപ്പാക്കാനുള്ള നീക്കവും ശക്തമാണ്.
ഉത്തർപ്രദേശിലെ ലക്നൗവിൽ നടക്കുന്ന ഡിഫൻസ് എക്സ്പോയിൽ പങ്കെടുക്കാൻ എത്തിയ യു.എ.ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ അഹമ്മദ് അൽ ബൊവാർദി, ഒമാൻ പ്രതിരോധ മന്ത്രി സയ്യിദ് ബദ്ർ ബിൻ സൌദ് അൽ ബുസൈദി എന്നിവർ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. വെവ്വേറെ നടന്ന കൂടിക്കാഴ്ചകളിൽ മേഖലാ-രാജ്യാന്തര വിഷയങ്ങൾ ചർച്ചചെയ്തു.
സൈനിക-പ്രതിരോധ മേഖലകളിൽ സഹകരണം കൂടുതൽ വിപുലപ്പെടുത്താനാണ് ധാരണ. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇരു പ്രതിരോധ മന്ത്രിമാരും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല