സ്വന്തം ലേഖകൻ: നാട്ടിൽനിന്ന് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി സാധാരണ യാത്രവിമാനങ്ങൾ ഇന്ത്യയിൽനിന്ന് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗൾഫ്രാജ്യങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി വിദേശികൾക്ക് രാജ്യത്തേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, മറ്റു രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ കഴിഞ്ഞ ദിവസം ആഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതോടെ പ്രവാസികളുടെ യാത്ര മുടങ്ങുന്ന അവസ്ഥയാണ്.
കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ മടങ്ങിവരാനുള്ള അനുമതി ഖത്തർ നൽകിയിരുന്നു. റീ എൻട്രി പെർമിറ്റ് എടുത്തവർക്ക് ഖത്തറിലേക്ക് തിരിച്ചെത്താം. എന്നാൽ, ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യൻ സർക്കാർ നീട്ടിയതോടെ എങ്ങനെ മടങ്ങാനാകുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികൾ.
ഇതിനകം ഖത്തറിലേക്ക് മലയാളികളടക്കമുള്ള ആരോഗ്യപ്രവർത്തകർ തിരിച്ചെത്തിയിട്ടുണ്ട്. ആദ്യം സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് മടങ്ങാനാണ് അനുമതി ലഭിച്ചിരുന്നത്. പിന്നീട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കും അനുമതി ലഭിച്ചു. ഖത്തറിലേക്ക് വരുന്ന വന്ദേഭാരത് മിഷൻ വിമാനങ്ങളിലാണ് ഇവർ മടങ്ങിയത്.
എന്നാൽ, സാധാരണ പ്രവാസികൾക്ക് മടങ്ങിയെത്താൻ ചാർട്ടേർഡ് വിമാനങ്ങൾ വേണ്ടിവരുന്ന സ്ഥിതിയാണ്. ഖത്തറിലേക്ക് മടങ്ങിയെത്താനുള്ള റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷ സ്വീകരിക്കൽ ആഗസ്റ്റ് ഒന്നിന് ആരംഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്കുമുള്ള വിമാന സർവിസുകൾക്കുള്ള വിലക്ക് പ്രവാസികൾക്ക് വലിയ പ്രയാസമാണ് നിലവിലെ സാഹചര്യത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല