സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രത്യേക വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ഇന്നു മുതൽ അടുത്ത15 വരെയാണ് ഇന്ത്യയിൽ നിന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേയ്ക്ക് സർവീസ് നടത്തുകയെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചു. ഐസിഎ അല്ലെങ്കിൽ ജിഡിആർഎഫ്എ അനുമതി, കൊവിഡ്–19 പിസിആർ പരിശോധന എന്നിവ നടത്തിയ ശേഷമായിരിക്കണം യാത്രയ്ക്ക് ഒരുങ്ങാൻ.
ഇന്ത്യയിൽ കുടുങ്ങിയ യുഎഇ താമസ വീസക്കാർക്ക് തിരിച്ചുവരാൻ ഈ മാസം 12 മുതൽ 26 വരെ പ്രത്യേക വിമാന സർവീസ് അനുവദിച്ചിരുന്നു. അവധി ചെലവഴിക്കാനും മറ്റും ചെന്ന് കോവിഡ് ലോക് ഡൗൺ കാരണം കുടുങ്ങിയ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഇതു ഏറെ സഹായകമായി.
അതേസമയം, യുഎഇ കഴിഞ്ഞ ദിവസം മുതൽ പുനരാരംഭിച്ച സന്ദർശക വീസ ലഭിക്കുന്നവർക്ക് ഈ വിമാനങ്ങളിൽ യാത്ര ചെയ്യാനാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. താമസ വീസക്കാർക്ക് മാത്രമേ ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കൂ എന്നാണ് നിലവിലെ വിവരം. എന്നാൽ, വൈകാതെ സാധാരണ വിമാന സർവീസ് ആരംഭിക്കുമെന്നും എല്ലാവർക്കും വരാനാകുമെന്നും പറയുന്നു.
ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്ക് ബുധനാഴ്ച മുതലാണ് സന്ദർശക വീസ നൽകിത്തുടങ്ങിയത്. ഒട്ടേറെ പേര്‍ ഇതിനകം വീസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. കൊവിഡ്–19 നെ തുടർന്ന് മാർച്ച് മുതൽ ദുബായ് സന്ദർശക വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. ഇന്ത്യക്കാരടക്കം ഒട്ടേറെ രാജ്യക്കാർ സന്ദർശക വീസ അനുവദിക്കുന്നത് കാത്തിരിക്കുകയായിരുന്നു. എല്ലായിടത്തു നിന്നും ആളുകൾ ജോലി അന്വേഷിച്ചെത്താറുള്ളത് സന്ദർശക വീസയിലാണ്. ഇതിനിടെ എല്ലാ രാജ്യങ്ങൾക്കും ടൂറിസ്റ്റ് വീസയും അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ഏജൻസികൾ മുഖേനയാണ് ഈ വീസയ്ക്ക് അപേക്ഷ നൽകേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല