സ്വന്തം ലേഖകൻ: ള്ളിയുടെ ലഭ്യതക്കുറവും കനത്ത വിലയും മൂലമുള്ള പ്രയാസം രൂക്ഷമാകുന്നതിനിടെ തുര്‍ക്കിയില്‍നിന്ന് ഉള്ളി ഇറക്കുമതിക്ക് ഒരുങ്ങി മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എംഎംടിസി). കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ സ്ഥാപനമായ എംഎംടിസി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 6,090 ടണ്‍ ഉള്ളിക്കു പുറമെയാണ് ഇത്.
തുര്‍ക്കിയില്‍നിന്നുള്ള ഉള്ളി ജനുവരിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്തില്‍നിന്നുള്ള ഉള്ളി ഡിസംബര്‍ രണ്ടാം വാരത്തോടെ മുംബൈയില്‍ എത്തും. ഇറക്കുമതി ചെയ്യുന്ന ഉള്ളി 52-55 രൂപയ്ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ലഭ്യതക്കുറവു മൂലം രാജ്യത്ത് എല്ലായിടത്തും ഉള്ളിയുടെ വില കിലോയ്ക്ക് 75-120 രൂപയിലേയ്ക്ക് കുതിച്ചുകയറിയിരുന്നു. ഈ സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് 1.2 ലക്ഷം ടണ്‍ ഉള്ളി വിദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇന്ത്യയില്‍നിന്ന് ഉള്ളി കയറ്റിയയയ്ക്കുന്നതും സംഭരിച്ചുവയ്ക്കുന്നതും സര്‍ക്കാര്‍ വിലക്കുകയും ചെയ്തിരുന്നു.
വിപണിയിലെ ഉള്ളി വില സംബന്ധിച്ച് പഠിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിമാരുടെ സമതി രൂപവത്കരിച്ചിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം രാജ്യത്തെ ഉള്ളിയുടെ ഉല്‍പാദനം 26 ശതമാനത്തോളം ഇടിഞ്ഞതാണ് ഉള്ളിയുടെ ലഭ്യത കുറയാനും വിലക്കയറ്റമുണ്ടാകാനും ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല