സ്വന്തം ലേഖകൻ: കൊറോണ ലോകമെമ്പാടും പടര്‍ന്നുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ ഏറ്റവുമധികം കൊറോണബാധിതരും മരണസംഖ്യയും ചൈനയിലായിരുന്നുവെങ്കില്‍ ഇന്നത് ഇറ്റലിയിലാണ്. നാടും വീടും വിട്ടു ജോലിക്കും പഠനത്തിനുമൊക്കെയായി അന്യരാജ്യങ്ങളില്‍പോയവര്‍ പലരും സ്വന്തം നാടുകളിലേക്ക് എത്താനുള്ള ശ്രമങ്ങളിലുമാണ്. ഇതിനിടയില്‍ സ്വന്തം ജീവന്‍ പോലും വകവെക്കാതെ കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവരെ സുരക്ഷിതമായി ഇന്ത്യയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ് ക്യാപ്റ്റന്‍ സ്വാതി റാവല്‍ എന്ന പൈലറ്റ്.
ഇറ്റലിയില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലേക്കെത്തിക്കാനായി പറന്ന ബോയിങ് 777 വിമാനം പറപ്പിച്ച് ശ്രദ്ധേയയായിരിക്കുകയാണ് സ്വാതി. കൊറോണവൈറസ് ബാധിത രാജ്യത്തിലേക്ക് തെല്ലും ആശങ്കയില്ലാതെ പറപ്പിച്ച സ്വാതിക്ക് സമൂഹമാധ്യമത്തില്‍ ഹീറോ പരിവേഷമാണിപ്പോള്‍. സ്വാതി തൊഴിലിനോട് കാണിച്ച ആത്മാര്‍പ്പണത്തെ കാണാതിരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് ട്വിറ്ററിലും മറ്റും താരമാവുകയാണ്.
റോമില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലെത്തിക്കാന്‍ പരിശ്രമിച്ച സ്വാതിയടങ്ങുന്ന ക്രൂവിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രേമാദിയും ട്വിറ്ററില്‍ കുറിച്ചു. തൊഴിലിനോട് കാണിച്ച ആത്മാര്‍ഥത സ്വാതിയിലെ ധീരതയേയാണ് കാണിക്കുന്നതെന്നു പറഞ്ഞാണ് പലരും ട്വീറ്റ് ചെയ്യുന്നത്.
ഇതാദ്യമായല്ല സ്വാതി വാര്‍ത്തകളില്‍ നിറയുന്നതും, 2010ല്‍ മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് വനിതാ ക്രൂ പറപ്പിച്ച എയര്‍ഇന്ത്യാ വിമാനത്തിലും സ്വാതി ഉണ്ടായിരുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാതിക്ക് യുദ്ധവിമാനത്തിലെ പൈലറ്റ് ആകണമെന്നതായിരുന്നു ആഗ്രഹം. പക്ഷേ അന്ന് എയര്‍ഫോഴ്‌സില്‍ വനിതകള്‍ക്ക് പൈലറ്റാകാനുള്ള അനുമതി ഇല്ലാതിരുന്നതാണ് സ്വാതിയെ കൊമോഴ്‌സ്യല്‍ പൈലറ്റാക്കിയത്. തന്റെ തിരഞ്ഞെടുപ്പുകളെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത് കുടുംബമാണെന്നും സ്വാതി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല