സ്വന്തം ലേഖകൻ: യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി സിവിൽ ഏവിയേഷൻ റഗുലേറ്റർ. 4 മാസത്തെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് ഒന്നിനാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇന്ത്യ ഉൾപെടെ 20 രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സർവീസ് ഉണ്ടായിരിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. എന്നാൽ, പട്ടികയിൽ ഇന്ത്യ ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസ് ഏതാനും ദിവസമായി നിർത്തിവച്ചിരിക്കുന്നതിനാൽ ഓഗസ്റ്റ് 1 മുതൽ സർവീസ് ഉണ്ടാകുമോ എന്നതിൽ അവ്യക്തതയുണ്ട്.
യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, ലബനൻ, ജോർദാൻ, ഈജിപ്ത്, ബോസ്നിയ, ശ്രീലങ്ക, ഹെർസെഗോവിന, പാക്കിസ്ഥാൻ, ഇത്യോപ്യ, യുകെ, തുർക്കി, ഇറാൻ, നേപ്പാൾ, സ്വിറ്റ്സർലൻഡ്, ജർമനി, അസർബെയ്ജാൻ, ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണ് സർവീസ് ഉണ്ടാവുകയെന്ന് വ്യോമയാന വകുപ്പ് വിശദീകരിച്ചത്. വിമാന യാത്രക്കാർ www.kuwaitmosafer.com വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
കുവൈത്തിൽനിന്നുള്ള യാത്രക്കാർക്ക് കൊവിഡ് പരിശോധനയ്ക്ക് അപ്പോയിൻമെന്റ് ലഭിക്കുന്നതിനും ഇതുവഴി അപേക്ഷിക്കണം. കുവൈത്തിലേക്കു വരുന്നവർക്കു അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർ അതതു രാജ്യങ്ങളുടെ നിയമങ്ങൾ അറിഞ്ഞിരിക്കണമെന്നും ആവശ്യമെങ്കിൽ യാത്രയ്ക്കു മുൻപ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും ഓർമിപ്പിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടുത്തി വിവിധ ഭാഷകളിലുള്ള ബ്രോഷറുകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും. ആരോഗ്യ പ്രോട്ടോക്കോളും സുരക്ഷാ നടപടികളും വിശദീകരിക്കുന്നതാകും ബ്രോഷർ എന്ന് താത്കാലിക സമിതി അധ്യക്ഷൻ സഅദ് അൽ ഉതൈബി പറഞ്ഞു. യാത്രാ നടപടികൾ ലഘൂകരിക്കുന്നതിൻറെ ഭാഗമായി സ്മാർട്ട് ഫോൺ ആപ്പും ഏർപ്പെടുത്തും. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പ്രതിരോധ നടപടികൾ പാലിക്കാൻ യാത്രക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. 30% സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല