സ്വന്തം ലേഖകൻ: യുക്രൈന്‍ യാത്രാ വിമാനം തകര്‍ത്തതിന് അറസ്റ്റിലായ ഇറാന്‍ സൈനികരുടെ വിചാരണ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. വിമാനത്തിന് നേരെ മിസൈൽ അയക്കുന്നതിന്റെ ദൃശ്യം പകർത്തിയ ഒരു സൈനികനെയും അറസ്റ്റ് ചെയ്‌തു. ദേശ സുരക്ഷാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. എന്നാൽ തനിക്ക് വീഡിയോ കൈമാറിയ ആളല്ല അറസ്റ്റിലായതെന്ന് ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാനിയൻ മാധ്യമ പ്രവർത്തകൻ നരിമാൻ ഗാരിബ് പ്രതികരിച്ചു.
ഇറാനെതിരെ പ്രതിഷേധിക്കുന്ന 30തോളം പേരെയും തടവിലാക്കിയിട്ടുണ്ട്. ഉക്രൈന്‍ വിമാനാക്രമത്തില്‍ ആദ്യ അറസ്റ്റ് നടന്നതായി ഇറാന്‍ നീതിന്യായ വകുപ്പ് വക്താവ് ഗാലാം ഹോസെന്‍ ഇസ്മായിലി അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ആരെയെന്ന് വ്യക്തമാക്കിയിരുന്നില്ല.
ടെഹ്‌റാനില്‍ ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമാണ്. ഇതിനിടയിലാണ് പ്രതിഷേധക്കാരെയും ദൃശ്യങ്ങള്‍ എടുത്തവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന്റെ നിയന്ത്രണ പരിധിയിലായിരുന്ന വിമാനമാണ് ബുധനാഴ്ച യാത്ര ആരംഭിക്കുന്നതിനിടെ ഇറാന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നത്. സംഭവത്തില്‍ 176 പേര്‍ മരിച്ചു. ഇറാന് ചര്‍ച്ചയ്ക്ക് തയ്യാറാവാതെ വേറെ വഴിയില്ലെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് സി. ഓബ്രിയന്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെ ട്രംപ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല