സ്വന്തം ലേഖകൻ: ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റേയും മാതാപിതാക്കളുടേയും നിര്‍ബന്ധപ്രകാരം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ അഫ്കാരിയെ വധിച്ചു’ തെക്കന്‍ ഫാര്‍സ് പ്രവിശ്യ നീതിന്യായ വകുപ്പ് മേധാവിയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്കാരിക്ക് വധശിക്ഷ വിധിച്ചത് അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തെറ്റായ രീതിയില്‍ കുറ്റസമ്മതം നടത്തിപ്പിച്ച് തന്നെ പീഡിപ്പിച്ചെന്ന് അഫ്കാരി പറഞ്ഞതായി അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. അഫ്കാരി തെറ്റ് ചെയ്തതിന് യാതൊരു തെളിവുകളുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും പറഞ്ഞു.
ആരോപണങ്ങളെ ഇറാന്‍ ജുഡീഷ്യറി തള്ളി. അഫ്കാരിയെ വധിച്ചാല്‍ ഇറാനെ ലോക കായിക രംഗത്തു നിന്ന് പുറത്താക്കണമെന്ന് 85,000 അത്‌ലറ്റുകളെ പ്രതിനിധീകരിക്കുന്ന ഒരു ആഗോള യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അഫ്കാരിയെ വധിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല