സ്വന്തം ലേഖകൻ: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയുടെ 34 സൈനികരുടെ തലച്ചോറിന് പരിക്കേറ്റതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്ക് വിധേയരാക്കിയ ഇവരില്‍ 11 പേര്‍ പരുക്കില്‍ നിന്ന് മോചിതരായെന്നും പെന്‍റഗണ്‍ അറിയിക്കുന്നു.
ഖുദ്സ് ഫോഴ്സ് തലവന്‍ സുലൈമാനിയുടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ശക്തമായ വ്യോമാക്രമണമായിരുന്നു ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയത്. ജനുവരി 8 നായിരുന്നു യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചത്.
അല്‍ അസദ്, ഇര്‍ബില്‍ എന്നീ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരയുണ്ടായ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമായിരുന്നു ഇറാന്‍റെ അവകാശവാദം. എന്നാല്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അമേരിക്ക സ്ഥിരീകരിച്ചെങ്കിലും തങ്ങള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലെന്നായിരുന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്.
പതിനഞ്ചിലേറെ മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ജനുവരി 8 ന് ആക്രമണം നടത്തിയത്. അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ഇറാന്‍റെ ആക്രമണമുണ്ടായത്. ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കന്‍ സഖ്യസേനയുടെ സൈനികര്‍ ഉണ്ടായിരുന്ന ഇറാഖിന്‍റെ രണ്ട് വിമാനത്താവളങ്ങളില്‍ വന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല