സ്വന്തം ലേഖകൻ: ഖാസിം സുലൈമാനി വധത്തിലടക്കം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് ഇറാന്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഫെബ്രുവരി ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. 290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റ ഹസന്‍ റൂഹാനിക്ക് ഏറ്റവും നിര്‍ണായക സമയത്ത് വരുന്ന തിരഞ്ഞെടുപ്പാണിത്. ഇതിലെ ഫലങ്ങള്‍ അദ്ദേഹത്തിന് പിടിച്ച് നില്‍ക്കാന്‍ അത്യാവശ്യമാണ്.
പക്ഷേ പോളിംഗ് നിരക്ക് കുറയാനുള്ള സാധ്യതയാണ് കാണുന്നത്. നിലവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇറാനില്‍ ശക്തമാണ്. അതോടൊപ്പം നിരവധി നേതാക്കളെ അയോഗ്യരാക്കിയിട്ടുണ്ട്. ഇതെല്ലാം പൊതുജനത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ അഥവാ പ്രിന്‍സിപ്പളിസ്റ്റുകള്‍ക്ക് മുന്‍തൂക്കം ലഭിക്കാനാനാണ് കൂടുതല്‍ സാധ്യത. അമേരിക്കയുമായുള്ള പോരാട്ടം അതോടെ കൂടുതല്‍ ശക്തമായേക്കും.
ഇറാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു. ഫെബ്രുവരി ഒമ്പതിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ഇറാനിയന്‍ പൗരന്‍മാരെ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നില്ല. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി തെരുവിലാണ് ജനങ്ങള്‍. ഉക്രൈന്‍ വിമാനം തകര്‍ത്തതും ഖാസിം സുലൈമാനി വധവും ഹസന്‍ റൂഹാനി ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. റൂഹാനിയുടെ വികസന ഭരണ കാഴ്ച്ചപ്പാടിന് വലിയ തിരിച്ചടി ലഭിക്കുമെന്നാണ് സൂചന.
ജനങ്ങള്‍ വോട്ടെടുപ്പിന് എത്തുമോ എന്ന ഭയത്തിലാണ് ഇറാന്‍ ഭരണകൂടം. ഇറാനില്‍ ഉയര്‍ന്ന തോതിലുള്ള വോട്ടെടുപ്പ് ഉണ്ടായാല്‍, അത് ഭരണകൂടത്തിനുള്ള അംഗീകാരമായിട്ടാണ് വിലയിരുത്തുക. എന്നാല്‍ ഇത്തവണ വോട്ടെടുപ്പ് കുറയുമെന്നാണ് പ്രവചനം. സാമ്പത്തിക പ്രതിസന്ധിയും അഴിമതിയുമാണ് പ്രധാന പ്രശ്‌നം.
നേരത്തെ ഇറാനിയന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന 14500 പേര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിലവിലെ പാര്‍ലമെന്റ അംഗങ്ങളായ 90 പേരെയും വിലക്കിയിട്ടുണ്ട്. ജനപ്രിയരായവരെ വിലക്കിയത് തിരഞ്ഞെടുപ്പില്‍ നിന്ന് ജനങ്ങളെ അകറ്റുമെന്നാണ് പ്രവചനം.
വിലക്കിയവരുടെ കൂട്ടത്തില്‍ ഹസന്‍ റൂഹാനിയുടെ അടുപ്പക്കാരനായ മഹമ്മൂദ് സദേഗിയുമുണ്ട്. ഇയാള്‍ അറിയപ്പെടുന്ന പരിഷ്‌കരണവാദിയാണ്. ഇറാനില്‍ കൂടുതല്‍ ജനാധിപത്യം വേണമെന്നും, ആഗോള തലത്തില്‍ നല്ല രീതിയിലുള്ള ഇടപെടലുകള്‍ വേണമെന്നും വാദിക്കുന്നയാളാണ്് സദേഗി. ഇറാനിയന്‍ വിമര്‍ശനമാകാം വിലക്കിന് കാരണമെന്നാണ് സൂചന. വിലക്കിയതില്‍ അധികവും പരിഷ്‌കരണവാദികളും മോഡറേറ്റുകളുമാണെന്ന് സദേഗി പറഞ്ഞു. നിലവില്‍ 20 പരിഷ്‌കരണവാദികളായ നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം മാത്രമേ ഇറാന്‍ അംഗീകരിച്ചിട്ടുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല