സ്വന്തം ലേഖകൻ: ഇറാന്‍ വികസനത്തിന്റെ അടുത്ത ഘട്ടമായി കണ്ടിരുന്ന ഉപഗ്രഹ മിസൈല്‍ വിക്ഷേപണം പരാജയം. പശ്ചിമേഷ്യയില്‍ ആശങ്ക ഉയര്‍ത്തിയ പരീക്ഷണമായിരുന്നു ഇത്. ഇറാന്‍ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന അമേരിക്കയുടെ ഭയം താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇറാനെ കണക്കിന് പരിഹസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി.
ഇസ്രയേലും അമേരിക്കയും ഇറാന്റെ പ്രോക്‌സി വാറിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് വലിയ നഷ്ടം ഇറാനുണ്ടായിരിക്കുന്നത്. എന്നാല്‍ ഇറാന്റെ ഈ തിരിച്ചടിയും അമേരിക്കയ്ക്ക് നല്ല സൂചനയല്ല നല്‍കുന്നത്. ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മാറുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അങ്ങനെ വന്നാല്‍ കണ്‍സര്‍വേറ്റുകള്‍ അധികാരം പിടിക്കും. പുതിയൊരു യുദ്ധത്തിനുള്ള സാഹചര്യം ഇറാനില്‍ അതോടെ രൂപപ്പെടും.
ഇറാന്‍ ആത്മവിശ്വാസത്തോടെ ആണവ മിസൈലിനെ സമീപിച്ചത്. എന്നാല്‍ ബാലിസ്റ്റിക് മിസൈല്‍ കുതിച്ചുയര്‍ന്നെങ്കിലും, വേഗക്കുറവ് കാരണമാണ് പരാജയപ്പെട്ടത്. ഇറാനിയന്‍ സമയം രാത്രി 7.15നാണ് വിക്ഷേപണം നടത്തിയത്. ഇറാന്റെ സിമോര്‍ഗ് റോക്കറ്റിന് സഫര്‍ 1 സാറ്റലൈറ്റിനെ ഭ്രമണപഥത്തിലെത്തിക്കാനായില്ല. വേഗം കുറഞ്ഞതാണ് പ്രശ്‌നമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആദ്യ രണ്ട് ഘട്ടവും വിജയകരമായിരുന്നു. എന്നാല്‍ മിസൈല്‍ വിക്ഷേപണം പ്രകോപനപരമെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.
നെതന്യാഹു ഇറാന്റെ വീഴ്ച്ച നന്നായി ആഘോഷിച്ചിട്ടുണ്ട്. ഇറാന്റെ പരാജയം ഞങ്ങള്‍ അറിഞ്ഞു. മറ്റ് പല കാര്യങ്ങളിലും അവര്‍ പരാജയപ്പെടുന്നുണ്ട്. സിറിയയിലേക്കും ലെബനനിലേക്കും ആയുധങ്ങള്‍ എത്തിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. കാരണം അവിടെ എല്ലാ സമയത്തും ഞങ്ങളുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പരിഹാസം. നേരത്തെ നെതന്യാഹു ഇറാന്റെ മിസൈല്‍ പരീക്ഷണം തകര്‍ത്തെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. എ്ന്നാല്‍ നെതന്യാഹു ഇത് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ തള്ളിക്കളഞ്ഞിട്ടുമില്ല.
ഇറാന്‍ കഴിഞ്ഞ ദിവസം പുതിയൊരു ബാലിസ്റ്റിക് മിസൈലും പുറത്തിറക്കിയിരുന്നു. റാഡ് 500 എന്നാണ് വിളിപ്പേര്. 500 കിലോ മീറ്റര്‍ ദൂരം പോകാന്‍ ശേഷിയുള്ള ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലാണിത്. ഫത്തേ 100 എന്ന മിസൈലിനേക്കാളും അപകടകാരിയാണിത്. യുഎസ്സിനും ഇസ്രയേലിനും ഭീഷണിയാണിത്. ഖാസിം സുലൈമാനി വധത്തിന് ശേഷം ഇറാന്‍ പുതിയൊരു ആക്രമണത്തെ ചെറുക്കാനുള്ള എല്ലാ ശ്രമവും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുഎന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നാണ് യുഎസ് ഇതിനെ വിശേഷിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല