സ്വന്തം ലേഖകൻ: യു.എസ് സൈന്യത്തിനെതിരെ പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കി ഇറാന്‍. ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മുഴുവന്‍ യു.എസ് സൈന്യത്തെയും ‘തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയത്.
ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍ പൗര സേനയുടെ ആറുപേര്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. നേരത്തെ ട്രംപ് കോട്ടിട്ട തീവ്രവാദിയാണെന്ന് ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജറോമി ആരോപിച്ചിരിക്കുന്നത്.
“ട്രംപ് ഒരു തീവ്രവാദിയാണ് ഐ.എസിനെയും ഹിറ്റലറിനെയും പോലെ. അവരെല്ലാം സംസ്‌കാരങ്ങളെ ഭയപ്പെടുന്നു. മഹത്തായ ഇറാനിയന്‍ രാഷ്ട്രത്തെയും ഇറാനിയന്‍ സംസ്‌കാരത്തെയും തോല്‍പ്പിക്കാനാവില്ലെന്ന ചരിത്രം അദ്ദേഹം ഉടന്‍ തിരിച്ചറിയും,” എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം,ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ പറഞ്ഞു.
ചൊവ്വാഴ്ച സുലൈമാനിയുടെ കബറടക്കം നടക്കാനിരിക്കെയാണ് യു.എസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇറാന്റെ പ്രഖ്യാപനം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തലയ്ക്ക് ഇറാനിൽ കഴിഞ്ഞ ദിവസം എട്ടു കോടി ഡോളർ (ഏകദേശം 576 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സുലൈമാനിയുടെ അന്ത്യയാത്രയുടെ തൽസമയ സംപ്രേഷണത്തിനിടെ ഔദ്യോഗിക ടിവി ചാനലിലാണ് ഇതുസംബന്ധിച്ച ആഹ്വാനമുയർന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല