സ്വന്തം ലേഖകൻ: മുംബൈയിലെ ഇഷാര റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുന്ന ഏതൊരാളുടെയും വയറും മനസ്സും ഒരുപോലെ നിറയും. കാരണം മറ്റൊന്നുമല്ല, ഇഷാരയിലെ ജീവനക്കാര്‍ തന്നെയാണ്. ഇഷാരയിലെ ജീവനക്കാര്‍ ഉപഭോക്താക്കളോട് സംസാരിക്കുന്നത് ശബ്ദംകൊണ്ടല്ല ആംഗ്യങ്ങളും അടയാളങ്ങളും കൊണ്ടാണ്. സംസാര ശേഷിയും കേള്‍വി ശേഷിയുമില്ലാത്ത ഭിന്നശേഷിക്കാരണ് ഇഷാരയിലെ ജീവനക്കാര്‍.
പ്രശാന്ത് ഇസാറും അനുജ് ഷായും ആരംഭിച്ച ആധുനിക ഇന്ത്യന്‍ റെസ്റ്റോറന്റാണ് ഇഷാര. ഇഷാര എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം തന്നെ ആംഗ്യം, അടയാളം, സൂചന എന്നിങ്ങനെയൊക്കെയാണ്. റെസ്റ്റോറന്റിലെ ജീവനക്കാര്‍ പൂര്‍ണ്ണമായും ഭിന്ന ശേഷിക്കാരാണ്. 28 പേര്‍ക്ക് 45 ദിവസത്തെ പരിശീലനം നല്‍കിയ ശേഷമാണ് ജോലിക്ക് സജ്ജരാക്കിയിരിക്കുന്നത്. ആതിഥ്യ മര്യാദ, തൊഴില്‍ സന്നദ്ധത, കണക്ക്, ഇംഗ്ലീഷ് ആംഗ്യഭാഷ,അക്ഷരമാല എന്നിവയില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
ഇവിടെ വാക്കുകള്‍ ആവശ്യമില്ല. റെസ്റ്റോറന്റിന് അതിന്റേതായ പദാവലി ഉണ്ട്, ജിവനക്കാര്‍ക്ക് ചിഹ്ന പേരുകളുണ്ട്, അവരുടെ യൂണിഫോമുകളുടെ പിന്‍ഭാഗത്ത് നല്‍കും. മെനുവില്‍ ഓരോ ഭക്ഷണ വിഭാഗത്തിനും അടയാളങ്ങളും ഒരു വിഭവത്തിന് അനുബന്ധ നമ്പറും ഉണ്ട്; സംശയമുണ്ടെങ്കില്‍, വിഭവത്തിലേക്ക് വിരല്‍ ചൂണ്ടിക്കാട്ടിയാല്‍ മതി.
മെനുകാര്‍ഡില്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ച് വിഭവങ്ങളുടെ പേര് നല്‍കിയിട്ടുണ്ട്. വെജിറ്റേറിയന്‍ വിഭവങ്ങളും നോണ്‍ വെജ് വിഭവങ്ങളും തിരിച്ചറിയാന്‍ യഥാക്രമം പച്ച,ചുവപ്പ് എന്നീ നിറങ്ങള്‍ ഉപയോഗിക്കുന്നു. റെസ്‌റ്റോറന്റിലെ ഭൂരിപക്ഷം ജീവനക്കാരും ആദ്യമായി ജോലി ചെയ്യുന്നവരാണ്.
ഉപഭോക്താക്കളെ ഞങ്ങള്‍ ആംഗ്യ ഭാഷ പഠിപ്പിക്കുന്നില്ല. പകരം ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഞങ്ങള്‍ പരിശീലനം നല്‍കുന്നു. ഇത് തുടക്കം മാത്രമാണ്. ഈ ശൃംഖല ലോകം മുഴുവന്‍ വ്യാപിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം ഇഷാരയുടെ സ്ഥാപകരായ പ്രശാന്ത് ഇസാറും അനുജ് ഷായും പറയുന്നു.
ജീവനക്കാരുടെ കാര്യത്തില്‍ എല്ലാ കരുതലും സുരക്ഷയും എടുത്തിട്ടുണ്ട്. മുംബൈയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് വരുന്ന ജീവനക്കാര്‍ക്ക് താമസസ്ഥലം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ ഷിഫ്റ്റ് അവസാനിക്കുമ്പോള്‍ സ്റ്റേഷനിലേക്കോ വീട്ടിലേക്കോ കൊണ്ടുപോയി വിടുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല