സ്വന്തം ലേഖകൻ: കൊലപാതകികള്‍ക്ക് മാപ്പ് നല്‍കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധു. പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് ഖഷോഗിയുടെ മകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തുര്‍ക്കിക്കാരിയായ പ്രതിശ്രുത വധുവിന്റെ പ്രതികരണം.
“അദ്ദേഹത്തിന്റെ ഹീനമായ കൊലപാതകത്തിന് പരിധികളില്ല. കൊലയാളികള്‍ക്ക് മാപ്പ് നല്‍കാന്‍ ആര്‍ക്കും അവകാശമില്ല. അദ്ദേഹത്തിന് നീതി ലഭിക്കുന്നത് വരെ ഞാനും മറ്റുള്ളവരും ഇത് അവസാനിപ്പിക്കില്ല,” ഖഷോഗിയുടെ പ്രതിശ്രുതവധു ഹാറ്റിസ് സെന്‍ഗിസ് ട്വീറ്റ് ചെയ്തു. കൊലപ്പെടുത്താനുള്ള പദ്ധതിയോടെയാണ് കൊലയാളികള്‍ സൗദിയില്‍ നിന്ന് വന്നതെന്നും പതിയിരുന്ന് കൊന്നുവെന്നും അവര്‍ പറഞ്ഞു.
രക്തസാക്ഷി ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നല്‍കുകയും ചെയ്തിരിക്കുന്നുവെന്ന് ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ നേരത്തെ കുറ്റാരോപിതര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ഖഷോഗിയുടെ മകന്‍ സലാ തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നാണ് പറഞ്ഞിരുന്നത്.
സൗദി രാജകുടുംബത്തിന്റെ വിമര്‍ശകനായ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കേസില്‍ കുറ്റാരോപിതരായ 11 പേരില്‍ അഞ്ച് പേര്‍ക്ക് വധ ശിക്ഷ വിധിക്കുകയും മൂന്നു പേരെ 24 വര്‍ഷം തടവിന് വിധിക്കുകയുമുണ്ടായി. മറ്റുള്ളവരെ കുറ്റമുക്തരാക്കിയെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിസംബറില്‍ അറിയിക്കുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല