സ്വന്തം ലേഖകൻ: കിഴക്കൻ ചൈനാ കടലിന്റെ അരികിൽ മൂന്ന് ചതുരശ്ര മൈൽ വിസ്തൃതിയിലുള്ള ‘അഗ്നിപർവത പാറ’. ഭാവിയിൽ ഏതെങ്കിലുമൊരു ഏഷ്യൻ രാജ്യവുമായി യുദ്ധമുണ്ടായാൽ യുഎസിന്റെ യുദ്ധവിമാനങ്ങൾ ഒരുപക്ഷേ പറന്നിറങ്ങുന്നത് ഇവിടെയായിരിക്കും.
ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിന് 34 കിലോമീറ്റർ തെക്കുമാറി സ്ഥിതി ചെയ്യുന്ന മഗേഷിമ ട്വീപാണ് ഈ ‘അഗ്നിപർവ്വത പാറ’. ഇപ്പോൾ ടോക്കിയോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കൈവശമുള്ള, ജനവാസമില്ലാത്ത, അഗ്നിപർവതങ്ങൾ നിറഞ്ഞ ഈ ദ്വീപ് വാങ്ങാനുള്ള ഒരുക്കത്തിലാണ് ജപ്പാൻ സർക്കാർ.
പാതിവഴിയിൽ ഉപേക്ഷിച്ചു പോയ പദ്ധതികൾക്കായി നിർമിച്ച രണ്ടു റൺവേകൾ ദ്വീപിലുണ്ട്. ഇവ നവീകരിച്ച് നാവികസേന, മറൈൻ കോർപ്സ് വിമാനങ്ങൾ ഉപയോഗിച്ച് വിമാനവാഹിനിക്കപ്പലിലെ ലാൻഡിങ്ങ് പരിശീലിക്കാൻ യുഎസിനു വിട്ടുനൽകാനാണ് ജപ്പാന്റെ പദ്ധതി. അന്തിമകരാറിനു രൂപം നൽകാത്തതിനാൽ ഇതിനുള്ള സമയപരിധി ഇനിയും നിശ്ചയിച്ചിട്ടില്ല.
അനുയോജ്യമായ സൗകര്യങ്ങൾ നിർമിച്ചുകഴിഞ്ഞാൽ, ജപ്പാന്റെ പ്രതിരോധ സേനയുടെ സ്ഥിരം താവളമാക്കി ദ്വീപ് മാറ്റാനും സർക്കാരിനു പദ്ധതിയുണ്ട്. ജാപ്പനീസ് ഭരണത്തിലുള്ള സെൻകാക്കു ദ്വീപുകൾക്ക് (ചൈനീസ് ഭാഷയിൽ ഡിയായു) ചൈന അവകാശവാദമുന്നയിക്കുന്ന സാഹചര്യത്തിൽ കിഴക്കൻ ചൈനാക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ശക്തി തെളിയിക്കേണ്ട ആവശ്യം ജപ്പാനുമുണ്ട്.
ചൈനയുടെ വൻ മിസൈൽശേഖരത്തിന്റെ പശ്ചാത്തലത്തിൽ, കിഴക്കനേഷ്യയിലെ തന്ത്രപ്രധാന താവളങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള യുഎസ് സൈന്യത്തിന്റെ നീക്കത്തിന്റെ ഭാഗമായായിരുന്നു 2011ൽ ജപ്പാനുമായി 146 മില്യൻ ഡോളറിന്റെ കരാർ. വെറും ആറ് താവളങ്ങളിലാണ് ജപ്പാനിലുള്ള യുഎസ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല