സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ് കോൺഗ്രസ്. ജനുവരി 20ന് യു.എസ് പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസാണ് നിർണായക പ്രഖ്യാപനം നടത്തിയത്.
306 ഇലക്ട്രറൽ വോട്ടുകളാണ് ജോ ബൈഡൻ നേടിയത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കാൻ 270 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ജോർജിയ, പെൻസിൽവാനിയ, അരിസോണ, നേവാഡ, മിഷിഗൺ എന്നിവിടങ്ങളിലെ ഇലക്ടറൽ വോട്ടുകളിൽ റിപബ്ലിക്കൻ പാർട്ടി അവകാശവാദമുന്നയിച്ചുവെങ്കിലും യു.എസ് കോൺഗ്രസ് അതെല്ലാം തള്ളികളഞ്ഞു.
കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസ് സമ്മേളനത്തിനിടെ വലിയ പ്രതിഷേധവുമായി ട്രംപ് അനുകൂലികൾ രംഗത്തെത്തിയിരുന്നു. കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചു കയറിയ ട്രംപിന്‍റെ അനുയായികൾ വലിയ അക്രമമാണ് അഴിച്ചുവിട്ടത്. ഇതിനെ തുടർന്ന് യു.എസ് കോൺഗ്രസ് സമ്മേളനം തടസപ്പെട്ടിരുന്നു.
സെനറ്റിലും ഡമോക്രാറ്റുകൾ
ജോർജിയയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥി പാസ്റ്റർ റവ. റഫയൽ വാർനൊക് വിജയം ഉറപ്പിച്ചു. റിപ്പബ്ലിക്കൻ എതിരാളിയും നിലവിലെ സെനറ്ററുമായ കെല്ലി ലഫ്ലറർക്കെതിരെ വാർനൊക് ഭൂരിപക്ഷം ഉറപ്പാക്കി. ജോർജിയയിൽ നിന്നു യുഎസ് സെനറ്റിലെത്തുന്ന ആദ്യത്തെ കറുത്തവർഗക്കാരനാകും റവ. വാർനൊക്.
ജോർജിയയിലെ രണ്ടാം സെനറ്റ് സീറ്റിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോൻ ഓസൊഫ് നിലവിലെ സെനറ്ററായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡേവിഡ് പെർഡ്യൂവിനെക്കാൾ മുന്നിലാണ്. 98% വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ഓസൊഫ്: 50.2%, പെർഡ്യൂ: 49.8%.
20നു സ്ഥാനമൊഴിയേണ്ട പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം നിലനിർത്താൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണു ഫലം. ആകെ 100 അംഗങ്ങളുള്ള സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു നിലവിൽ 50 സീറ്റുണ്ട്. റവ. റഫയൽ വാർനൊക്കിനൊപ്പം ജോൻ ഓസൊഫ് കൂടി ജയിച്ചാൽ ഡമോക്രാറ്റ്– റിപ്പബ്ലിക്കൻ കക്ഷിനില 50–50 ആകും.
നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് ആയിരിക്കും അടുത്ത സെനറ്റ് സ്പീക്കർ എന്നതിനാൽ നിർണായക വോട്ടെടുപ്പുകളിൽ സപീക്കറുടെ വോട്ടുകൂടി നേടി ഡമോക്രാറ്റുകാർക്ക് ബില്ലുകൾ പാസ്സാക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല