സ്വന്തം ലേഖകൻ: കശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 118 തീവ്രവാദികളെയാണ്. താഴ്വരയില്‍ അതീവ ജാഗ്രതയോടെയാണ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും.
കൊല്ലപ്പെട്ട തീവ്രവാദികളില്‍ 107 പേര്‍ പ്രാദേശിക തീവ്രവാദികളാണ്.
11 പേര്‍ കശ്മീരിന് പുറത്തുള്ളവരാണ്,പാകിസ്ഥാനില്‍ നിന്നുള്ളവരും പാക് അധീന കാശ്മീരില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ താഴ്വരയില്‍ സജീവമായ തീവ്രവാദികള്‍ 160 മുതല്‍ 170 വരെയാണെന്നും കാശ്മീര്‍ പോലീസ് ഐജി വിജയ്‌കുമാര്‍ പറഞ്ഞു.
67 കശ്മീരി യുവാക്കളാണ് ഈ വര്‍ഷം ഇതുവരെ തീവ്ര വാദ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നത്,അതില്‍ 24 പേര്‍ കൊല്ലപ്പെടുകയും 12 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കൊല്ലപെട്ട തീവ്രവാദികളില്‍ കൂടുതലും ഹിസ്ബുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണ് തൊട്ട് പിന്നിലായി ലെഷ്ക്കര്‍ ഇ തോയ്ബയും ജെയ്ഷെ ഇ മുഹമ്മദും ഉണ്ട്.
മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നതിലൂടെ പണം സമ്പാദിക്കുകയും അത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇപ്പോള്‍ കശ്മീര്‍ താഴ്വരയിലെ തീവ്രവാദ സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. അതിനാൽ തീവ്രവാദികള്‍ക്കെതിരെ നീക്കം കടുപ്പിച്ച സുരക്ഷാ സേന താഴ്വരയില്‍ മയക്കുമരുന്ന് മാഫിയയ്ക്കെതിരെയും നീക്കം ശക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ സേന മയക്കുമരുന്ന് കടത്തിന്‍റെ വന്‍ ശൃംഖലയാണ് കശ്മീര്‍ താഴ്വരയില്‍ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും രാജ്യത്തിന് പുറത്തേക്കും നീണ്ടുകിടക്കുന്ന മയക്ക് മരുന്ന് കടത്തിന്‍റെ കണ്ണികള്‍ തകര്‍ക്കുന്നതിനാണ് സുരക്ഷാ സേന ശ്രമിക്കുന്നത്. നാർക്കോ ടെററിസം എന്ന് വിളിക്കുന്ന തീവ്രവാദത്തിന്‍റെ പുതിയ രൂപത്തെ വേരോടെ പിഴുത് എറിയുകയാണ് ലക്ഷ്യം.
നേരത്തെ മയക്കുമരുന്ന് കടത്തുമായി ബന്ധപെട്ട് പഞ്ചാബില്‍ പോലീസ് പിടികൂടിയവര്‍ക്ക് കശ്മീരിലെ തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു,പിന്നാലെ ഇത് സംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നത് മയക്കുമരുന്ന് കടത്തിലൂടെയാണ് എന്നും സുരക്ഷാ സേനാ വൃത്തങ്ങൾ സൂചന നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല