സ്വന്തം ലേഖകൻ: നയതന്ത്ര ബാഗിൽ കേരളത്തിലേയ്ക്ക് സ്വർണം കയറ്റി അയച്ച ഫൈസൽ ഫരീദ് എന്നയാളെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറന്റ്. പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും. എഫ്ഐആർ തയാറാക്കിയപ്പോൾ നിലവിൽ ദുബായി ഉണ്ടെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റും തിരുത്തും.
കസ്റ്റംസ് എഫ്ഐആർ തയാറാക്കിയപ്പോൾ ഫാസിൽ ഫരീദ്, റസിഡന്റ് ഓഫ് എറണാകുളം എന്ന വിലാസമാണ് നൽകിയിരുന്നത്. ഈ തെറ്റ് എൻഐഎ എഫ്ഐആർ തയാറാക്കിയപ്പോഴും ആവർത്തിച്ചു. ഇത് തിരുത്തി ഫൈസൽ ഫരീദ്, മൂന്നു പീടിക, തൃശൂർ എന്ന് മാറ്റുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തു വന്ന ദൃശ്യങ്ങളിലെ വ്യക്തിതന്നെയാണ് ഫൈസൽ ഫരീദ് എന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരും ശരി വയ്ക്കുന്നുണ്ട്. എന്നാൽ താൻ ഫൈസൽ ഫരീദ് ആണെന്നും സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
കേസിൽ ബന്ധമില്ലെന്നും സ്വപ്നാ സുരേഷ് അടക്കം പ്രതികളെ അറിയില്ല എന്നുമായിരുന്നു ഫൈസൽ ഫരീദിന്‍റെ ഇന്നലത്തെ പ്രതികരണം. യുഎഇ കോൺസുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല. സ്വപ്നയെയോ സന്ദീപിനെയോ അറിയില്ല. ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടുമില്ല. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസൽ പറഞ്ഞിരുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മൂവാറ്റുപുഴക്കാരന്‍ ജലാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി ഇന്ന് കസ്റ്റംസ് പിടിയിലായി. റിമാന്‍ഡില്‍ കഴിയുന്ന റമീസില്‍ നിന്ന് സ്വര്‍ണം കൈപറ്റിയവരാണ് മൂന്നുപേരും. ഇതില്‍ ജലാല്‍ മുന്‍പും സ്വര്‍ണകടത്ത് കേസില്‍ ഉള്‍പ്പെട്ടയാളാണ്. രണ്ടുവര്‍ഷം മുൻപ് തിരുവനന്തപുരം വിമാനത്താവളം വഴി 5 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ട് ജലാല്‍.
റമീസും ജലാലും ഉറ്റസുഹൃത്തുക്കളാണ്. പിടിയിലായ മൂന്നുപേരെയും ഇന്നു തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തിക്കും. അതിനിടെ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്, എന്നിവരെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂവര്‍ക്കുമെതിരെ കൊഫെപോസ ചുമത്താന്‍ തീരുമാനമായി.
സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും. ഈ ബാഗിൽ നിര്‍ണായക തെളിവുണ്ടെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല