സ്വന്തം ലേഖകൻ: ഉത്ര കൊലപാതക കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്. ഉത്രയെ കൊന്നത് താന്‍ തന്നെയെന്നാണ് സൂരജിന്റെ മൊഴി. മാധ്യമങ്ങളുടെ മുന്നിലാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജിന്റെ മൊഴി. കൊലപാതകം നടത്താന്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സൂരജിന്റെ മറുപടി. കൂടുതലൊന്നും എനിക്ക് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഇതില്‍ പങ്കില്ലെന്നും സൂരജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ആരോപണം നിഷേധിച്ചെങ്കിലും ഇപ്പോള്‍ ഇത് പറയുന്നത് എന്തിനാണെന്ന ചോദ്യത്തിന് സൂരജ് മറുപടി നല്‍കിയില്ല. സൂരജ് കുറ്റസമ്മത മൊഴിയായി തന്നെ തന്നിട്ടുണ്ടെന്നും കൃത്യം ചെയ്യാന്‍ വേണ്ടി രണ്ട് പാമ്പിനെ വാങ്ങിയെന്ന് സൂരജ് കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിട്ടുണ്ട്. അടുത്ത ദിവസം ചോദ്യം ചെയ്യലിനായി സൂരജിന്റെ അമ്മ രേണുകയും സഹോദരിയേയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം സുരജ് കുറ്റസമ്മതം നടത്തിയത് കുടുംബത്തിലുള്ള മറ്റുള്ളവരെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരന്‍ വിഷു പ്രതികരിച്ചു. സഹോദരിയും അമ്മയും പ്രതിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് സൂരജ് ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എല്ലാം ദൈവത്തിനറിയാമെന്ന് കേസിലെ മറ്റൊരു പ്രതിയായ പാമ്പുപിടുത്തക്കാരന്‍ സുരേഷ് പറഞ്ഞു. ഇനി ലോകത്ത് ഒരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുതെന്നും പൊലീസിന് കൃത്യമായി മൊഴി നൽകിയെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല