സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിക്കുന്നവര്‍ അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് ബാധിച്ച് 34 പേരാണ് മരിച്ചത്. ഇതിനകം 62 മലയാളികള്‍ ഉള്‍പ്പെടെ മൊത്തം 649 പേരാണ് കൊവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചത്.
കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചനയാണ് നല്‍കുന്നത്. ആരോഗ്യമേഖല അതീവ ഗുരുതരാവസ്ഥയിലേക്കാണ് പോകുന്നത് എന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ ഉന്നത അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹുമായി സുപ്രീം കൗണ്‍സില്‍ കൂടിയാലോചിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത വക്താവ് അറിയിച്ചു. കൂടാതെ കാബിനറ്റിന്റെ അടിയന്തിര യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി ഭാഗിക കര്‍ഫ്യു തുടങ്ങിയ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത ഉള്ളതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ മാത്രം രാജ്യത്ത് 7 മരണം റിപ്പോര്‍ട്ട് ചെയ്തതും, ഈ ഒരാഴ്ചക്കിടയില്‍ കൊറോണ ബാധയെ തുടര്‍ന്ന് 34 പേര്‍ മരിക്കാനിടയാക്കിയതും സര്‍ക്കാറിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രത്യേകിച്ചും രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതോടുകൂടി കൊവിഡ് നിയന്ത്രണ വിധേയമല്ലാതെ തുടരുന്നത് അപകട സാധ്യത ഇരട്ടിയാകുമെന്ന ആശങ്കയും വര്‍ദ്ധിക്കുന്നു.
അതേസമയം കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളാണ് നിലവിൽ പട്ടികയിലുള്ളത്. ഇന്ത്യ, കൊളംബിയ, അർമേനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തൊനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സികോ, ലെബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഇൗജിപ്ത്, പനാമ, പെറു, മൊൽഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്. ആദ്യം ഏഴുരാജ്യങ്ങളായിരുന്നത് പിന്നീട് 31 ആക്കുകയും അതിന് ശേഷം അഫ്ഗാനിസ്താനെകൂടി പട്ടികയിൽ ചേർക്കുകയുമായിരുന്നു.
അതിന് ശേഷം പട്ടികയിൽനിന്ന് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബർ 14നാണ് ഇൗ മാറ്റം വരുത്തിയത്. അതിനു ശേഷം മാറ്റം വരുത്തിയിട്ടില്ല. പത്തു ദിവസം കൂടുേമ്പാൾ വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തി പട്ടിക പരിഷ്കരിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇൗ രാജ്യങ്ങളിൽനിന്ന് വിലക്കില്ലാത്ത രാജ്യങ്ങളിൽ എത്തി രണ്ടാഴ്ച അവിടെ താമസിച്ച് കോവിഡ് പരിശോധന നടത്തി നെഗറ്റിവാണെങ്കിൽ കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല