സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പൈൻസ് പൂർണ വിലക്ക് ഏർപ്പെടുത്തി. ഫിലിപ്പൈൻസ് ലേബർ സെക്രട്ടറി സിൽവർസ്റ്റർ ബെല്ലോ ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത് . ഗാർഹികത്തൊഴിലാളികൾ, കരാർ തൊഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ, പ്രഫഷനലുകൾ എന്നിവർക്കെല്ലാം വിലക്ക് ബാധകമാണ്.
കഴിഞ്ഞ മാസം ഫിലിപ്പീനോ ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കുവൈത്ത് നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് റിക്രൂട്മെന്റ് വിലക്ക് ഏർപ്പെടുത്തിയത്. ജനുവരി 15 ബുധനാഴ്ച മുതലാണ് റിക്രൂട്മെന്റ് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിലായത്. അതേസമയം, നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് തൊഴിലാളികളെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചിട്ടില്ല. അവധിക്ക് നാട്ടിലുള്ള തൊഴിലാളികൾക്ക് അതേ തൊഴിലുടമയുടെ കീഴിലേക്ക് വരുന്നതിനും തടസ്സമില്ല.
തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് സ്പോൺസറായ കുവൈത്ത് പൗരനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്. 2018ൽ മറ്റൊരു തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ടു ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ഡ്യൂറ്റെർട്ടി കുവൈത്തിനെതിരെ നടത്തിയ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ വരെ ബാധിച്ചിരുന്നു. മുഴുവൻ ഫിലിപ്പീനികളോടും മടങ്ങിവരാനാണ് അന്ന് പ്രസിഡന്‍റ് ആവശ്യപ്പെട്ടത്. ഏറെ ചർച്ചകൾക്കൊടുവിൽ 2018 മേയിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല