സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ എത്തിക്കുന്ന ദൗത്യം ഡിസംബർ പത്തിന് ആരംഭിക്കും. അവധിക്ക് നാട്ടിൽ പോയ ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കാനാണ് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി പദ്ധതി തയാറാക്കിയത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരിക. ഇന്ത്യയിൽനിന്നുള്ളവർക്കാണ് ആദ്യ പരിഗണന.
ഇഖാമ കാലാവധിയുള്ളവരെയാണ് ആദ്യഘട്ടത്തിൽ വരാൻ അനുവദിക്കുക. ഇതിനായി സ്പോൺസർമാർ ഒാൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. യാത്ര, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്നിവയുടെ ചെലവ് സ്പോൺസർ വഹിക്കണം. പി.സി.ആർ പരിശോധന സർക്കാർ ചെലവിൽ നടത്തും. തിരിച്ചെത്തുന്ന തൊഴിലാളികളെ വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കും. രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആണ് നിഷ്കർഷിക്കുന്നത്. കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയാണ് പ്രത്യേക വിമാന സർവീസുകൾ നടത്തുക. സ്പോൺസർമാർക്ക് രജിസ്റ്റർ ചെയ്യാനുള്ള ഒാൺലൈൻ പ്ലാറ്റ്ഫോം അടുത്ത ദിവസം തയാറാക്കും. പ്രതിദിനം 600 വരെ ജോലിക്കാരെ കൊണ്ടുവരാനാണ് അധികൃതർ ശ്രമിക്കുന്നത്.
അവധിക്ക് പോയ വീട്ടുജോലിക്കാർക്ക് തിരിച്ചുവരാൻ കഴിയാത്തത് ഇൗ മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. തുടർന്നാണ് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ നിർദേശം നൽകിയത്. ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ ചേർന്നാണ് തൊഴിലാളികളുടെ മടങ്ങിവരവിന് പദ്ധതി തയാറാക്കുക.
കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കുള്ള ആനുകൂല്യം വൈകാതെ ലഭ്യമാക്കും. ബോണസിന് അർഹരായവരുടെ പേര് വിവിധ മന്ത്രാലയങ്ങൾ തയാറാക്കിയിട്ടുണ്ട്. ഇത് സിവിൽ സർവിസ് കമീഷൻ അവലോകനം നടത്തി അന്തിമ പട്ടിക തയാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും.
ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക് പുറമെ കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും. കർഫ്യൂ കാലത്ത് സേവനം അനുഷ്ഠിച്ച പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം, ജല, വൈദ്യുതി മന്ത്രാലയം ജീവനക്കാരുടെയും പട്ടിക തയാറായിട്ടുണ്ട്.
എണ്ണ വില കൂപ്പുകുത്തിയതിനെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിനിടയിലും നിർണായക ഘട്ടത്തിൽ രാജ്യത്തിനായി ത്യാഗമനസ്സോടെ ജോലി ചെയ്തവർക്ക് സാമ്പത്തിക ആനുകൂല്യം ഉൾപ്പെടെ നൽകി ആദരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ദീനാർ സർക്കാർ ഇതിനായി ചെലവഴിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല