സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കാൻ സജ്ജമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി.
വാക്സിനെത്തിയാൽ വിമാന സർവിസ് ആരംഭിക്കാമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതിനാവശ്യമായ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ മന്ത്രിസഭക്ക് മുന്നിൽവെച്ച പുതിയ നിർദേശത്തിൽ പറയുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഒാപറേഷനൽ, ടെക്നിക്കൽ, മെഡിക്കൽ തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
മന്ത്രിസഭ തീരുമാനം വരുന്ന മുറക്ക് സർവിസുകൾ ആരംഭിക്കാൻ കഴിയും. കോവിഡ് പ്രതിസന്ധിക്കുശേഷം ആഗസ്റ്റ് ഒന്നുമുതലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിച്ചത്. കോവിഡ് വ്യാപനമുള്ള 30ലേറെ രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് വിമാന സർവിസ് ഇല്ലാത്തതിനാൽ നിലവിൽ 14 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവർത്തനം.
ആദ്യഘട്ടത്തിൽ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇൗജിപ്ത്, ബംഗ്ലാദേശ് തുടങ്ങി കുവൈത്തിലെ വലിയ വിദേശിസമൂഹങ്ങളെല്ലാം വിലക്കു പരിധിയിൽ വരുന്നതിനാൽ ഫലത്തിൽ 14 ശതമാനം വിമാനങ്ങളേയുള്ളൂ. ഡിസംബർ പത്തുമുതൽ ഗാർഹികത്തൊഴിലാളികളെ വിലക്കുള്ള രാജ്യങ്ങളിൽനിന്ന് കൊണ്ടുവരും.
മറ്റു തൊഴിലാളികളെകൂടി വരാൻ അനുവദിക്കണമെന്ന് വിവിധ തുറകളിൽനിന്ന് ആവശ്യം ഉയരുന്നുണ്ട്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് ആളുകൾ കുവൈത്തിലേക്ക് വരാൻ അനുവാദമുണ്ട്. തുർക്കി, യു.എ.ഇ, ഇത്യോപ്യ തുടങ്ങി രാജ്യങ്ങൾ വഴി ഇങ്ങനെ വരുന്നുണ്ട്. ഡിസംബർ അവസാനത്തോടെ മാത്രമേ കുവൈത്തിൽ കോവിഡ് വാക്സിൻ വിതരണം തുടങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല