സ്വന്തം ലേഖകൻ: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന് നടത്തും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ തീരുമാനം. ഭരണഘടന അനുവദിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. യുദ്ധം ഉണ്ടായാൽ മാത്രമാണ് ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ അനുമതിയുള്ളത്.
കുവൈത്തിെൻറ 16ാമത് പാർലമെൻറിലേക്കാണ് തെരഞ്ഞെടുപ്പിന് ആരവമുയരുന്നത്. 2016 നവംബർ 26നാണ് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നത്. കോവിഡ് പ്രതിസന്ധി മുന്നിലുള്ളതിനാൽ ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ചേർന്നാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുക. സാമൂഹിക അകലം പാലിക്കാൻ ഇത്തവണ വോെട്ടടുപ്പ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാവും. സാധാരണ ഒരുമാസത്തോളം തമ്പ് കെട്ടി പ്രചാരണം നടത്താറുണ്ട്. ഇത്തവണ ഇതിന് അനുമതിയുണ്ടാവില്ല. വോട്ടർമാരുടെ പങ്കാളിത്തം സംബന്ധിച്ചും ആശങ്കയുണ്ട്. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ 70 ശതമാനമായിരുന്നു പോളിങ്. 50 അംഗ പാർലമെൻറിൽ 20 സീറ്റുകളിൽ വിജയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. കുവൈത്തിൽ പാർട്ടി സംവിധാനത്തിലല്ല തെരഞ്ഞെടുപ്പ് എങ്കിലും സലഫി, ഇഖ്വാനി പിന്തുണയുള്ള കക്ഷികൾ പരോക്ഷമായി ഒരു ബ്ലോക്ക് ആയി പ്രതിപക്ഷത്തുണ്ട്.
അഞ്ച് പാർലമെൻറ് മണ്ഡലങ്ങളിൽ ഒാരോന്നിൽനിന്നും പത്തുപേരെയാണ് തെരഞ്ഞെടുക്കുക. 21 വയസ്സ് തികഞ്ഞ കുവൈത്ത് പൗരനായിരിക്കണം, പിതാവും കുവൈത്തി പൗരനാവണം, തെരഞ്ഞെടുപ്പ് സമയത്ത് കുവൈത്തിൽ താമസിക്കുന്നയാളാവണം എന്നീ നിബന്ധനകൾക്ക് വിധേയമായാണ് വോട്ടവകാശം. രാജ്യത്തിന് പുറത്തുള്ള പൗരന്മാർക്ക് വോട്ടില്ല. തടവുപുള്ളികൾ, 20 വർഷത്തിനുള്ളിൽ പൗരത്വം നേടിയവർ, പൊലീസുകാർ, സൈനികർ, കൊടുംകുറ്റവാളികൾ എന്നിവർക്കും വോട്ടുണ്ടാവില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല