സ്വന്തം ലേഖകൻ: വിവിധ സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ പകുതി പേരെ മൂന്നുമാസത്തിനകം പിരിച്ചുവിടാൻ നീക്കമെന്ന് റിപ്പോർട്ട്. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിരവധി തൊഴിലാളികൾക്ക് ഇതിനകം പിരിച്ചുവിടൽ നോട്ടീസ് നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
സാങ്കേതികമേഖലയിൽ ജോലി ചെയ്യുന്നവരെ ഘട്ടംഘട്ടമായാണ് പിരിച്ചുവിടുക. നേരത്തേ വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ നേരിട്ട് ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികളെയും പിരിച്ചുവിട്ടിരുന്നു. ഇവർ സബ് കോൺട്രാക്ട് കമ്പനികളിലേക്ക് മാറുകയാണുണ്ടായത്. ഇവരെയാണ് ഇപ്പോൾ ഒഴിവാക്കുന്നത്.
സ്വദേശിവത്കരണ ഭാഗമായി വിദേശികളെ ഒഴിവാക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയതായി മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷൻ ഖലീൽ അൽ സാലിഹ് എം.പി പറഞ്ഞു. ഇതു സംബന്ധിച്ച് പാർലമെൻറിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് തയാറാക്കാൻ അടുത്തയാഴ്ച സമിതി യോഗം ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മേഖലയിൽ 100 ശതമാനം സ്വദേശിവത്കരണം സാധ്യമാക്കാൻ സിവിൽ സർവിസ് കമീഷൻ ശക്തമായ നടപടികളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല